ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ഇന്ത്യന്‍ മുത്തം.

ദുബായ്: ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ഇന്ത്യന്‍ മുത്തം. മറ്റൊരു ഫൈനലില്‍ കൂടി ബംഗ്ലാ കടുവകളുടെ കഥ കഴിച്ച് ഇന്ത്യക്കു കിരീടമധുരം. ഏഴാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് സ്വന്തമാക്കുന്നത്. ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമും ഇന്ത്യ തന്നെ. അവസാന പന്ത് വരെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ, കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കലാശക്കളിയില്‍ മൂന്നു വിക്കറ്റിനാണ് ബംഗ്ലാദേശിനെ ഇന്ത്യ മറികടന്നത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 48.3 ഓവറില്‍ 222 റണ്‍സിന് എറിഞ്ഞുവീഴ്ത്തിയപ്പോള്‍ ഇന്ത്യ അനായാസം ജയിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നു. എന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച ബംഗ്ലാ കടുവകള്‍ ഓരോ റണ്‍സിനായും ഇന്ത്യയെ വെള്ളം കുടിപ്പിക്കുക തന്നെ ചെയ്തു. അവസാന പന്തില്‍ ഇന്ത്യക്കു ഒരു റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. മഹമ്മൂദുള്ളയുടെ പന്തില്‍ സിംഗിളെടുത്ത് കേദാര്‍ ജാദവ് ഇന്ത്യന്‍ ഹീറോയാവുകയായിരുന്നു.

48 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. ദിനേഷ് കാര്‍ത്തിക് (37), എംഎസ് ധോണി (36), ജാദവ് (23*), രവീന്ദ്ര ജഡേജ
(23), ഭുവനേശ്വര്‍ കുമാര്‍ (21), ശിഖര്‍ ധവാന്‍ (15) എന്നിവരെല്ലാം ബാറ്റിങില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാനും റൂബെല്‍ ഹുസൈനും രണ്ടു വിക്കറ്റ് വീതമെടുത്തു.

നേരത്തേ ഇന്ത്യയെ വിറപ്പിച്ചു കൊണ്ടാണ് ബംഗ്ലാ കടുവകള്‍ തുടങ്ങിയതെങ്കിലും പിന്നീട് ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. 48.3 ഓവറില്‍ 222 റണ്‍സിന് ബംഗ്ലാദേശിനെ ഇന്ത്യ എറിഞ്ഞിട്ടു. ഓപ്പണര്‍ ലിറ്റണ്‍ ദാസിന്റെ (121) കന്നി ഏകദിന സെഞ്ച്വറിയാണ് ബംഗ്ലാ ഇന്നിങ്‌സിന് കരുത്തായത്. 117 പന്തില്‍ 12 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ലിറ്റണിനെക്കൂടാതെ സൗമ്യ സര്‍ക്കാര്‍ (33), മെഹ്ദി ഹസന്‍ (32) എന്നിവര്‍ മാത്രമേ ബംഗ്ലാ നിരയില്‍ രണ്ടക്കം കടന്നുള്ളൂ. സ്പിന്നര്‍മാരുടെ പ്രകടനവും തകര്‍പ്പന്‍ ഫീല്‍ഡിങുമാണ് ബംഗ്ലാദേശിനെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചത്. മൂന്നു പേരെയാണ് ഇന്ത്യ റണ്ണൗട്ടാക്കിയത്. രണ്ടു പേരെ ധോണിയും സ്റ്റംപ് ചെയ്ത് പുറത്താക്കി. മൂന്നു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും രണ്ടു വിക്കറ്റെടുത്ത കേദാര്‍ ജാദവുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്.

വിക്കറ്റ് നഷ്ടമില്ലാതെ 100 റണ്‍സെന്ന മികച്ച രീതിയില്‍ തുടങ്ങിയ ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ 300നു മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന സൂചനയാണ് നല്‍കിയത്. ടീം സ്‌കോര്‍ 120ല്‍ വച്ച് ആദ്യ ബ്രേക്ത്രൂ നേടിയ ഇന്ത്യ പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ബംഗ്ലാദേശിന് കടിഞ്ഞാണിടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us