മാലിന്യത്തിൽനിന്ന്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന പ്ലാന്റുകളിൽ ഭൂരിഭാഗവും പ്രവർത്തനം നിർത്തി

ബെംഗളൂരു: രണ്ടുവർഷംമുമ്പ്‌ നിർമാണം തുടങ്ങിയ മാലിന്യത്തിൽനിന്ന്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന പ്ലാന്റുകളിൽ ഭൂരിഭാഗവും പ്രവർത്തനം നിർത്തി. പ്ലാന്റുകളുടെ പ്രവർത്തനത്തിന് നിയോഗിച്ച കരാറുകാർക്ക് ആവശ്യത്തിന് പണം നൽകാത്തതാണ് പ്ലാന്റുകളുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.  നഗരത്തിൽ പലയിടങ്ങളിലും മാലിന്യം കുമിഞ്ഞുകൂടുകയാണ്. പല പ്രധാന മാലിന്യനിക്ഷേപകേന്ദ്രങ്ങളിൽ നിന്നും ദിവസങ്ങളായി ഇവ നീക്കംചെയ്യുന്നില്ലെന്നും ആരോപണമുണ്ട്.

ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവുപ്രകാരമാണ് നഗരത്തിലെ മാലിന്യം നിക്ഷേപിക്കുന്ന 13 പാറമടകളോടുചേർന്ന് അത്യാധുനിക പ്ലാന്റുകൾ നിർമിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്. രണ്ടുവർഷത്തിനുശേഷം ഇതിൽ മൂന്നുപ്ലാന്റുകൾ മാത്രമാണ് പ്രവർത്തനം നടത്തുന്നത്. മാലിന്യത്തിൽനിന്ന്‌ വൈദ്യുതി ഉത്‌പാദിപ്പിച്ച് ബെസ്‌കോമിന്റെ ഗ്രിഡുകളിലേക്ക് കൈമാറാനായിരുന്നു പദ്ധതി.

കെ.ആർ. മാർക്കറ്റ്, നന്ദിനി തിയേറ്റർ, ഹെമ്മിഗെപുര, ബേഗൂർ, സോമസുന്ദരപാളയ, പട്ടാഭിരാമനഗർ, മത്തിക്കരെ, ഡോംലൂർ, ഗാന്ധിനഗർ, വർത്തൂർ തുടങ്ങിയ പ്രദേശങ്ങളിലെ പ്ലാന്റുകളാണ് പ്രവർത്തനം നിർത്തിയത്. കുവേമ്പു നഗർ, ജയനഗർ സൗത്ത്, കോറമംഗല എന്നിവിടങ്ങളിലെ പ്ലാന്റുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. കുടിശ്ശികയുള്ള തുക ലഭിക്കണമെന്നുകാണിച്ച്‌ ഒട്ടേറെത്തവണ കോർപ്പറേഷനെ സമീപിച്ചിരുന്നുവെന്ന് കരാറുകാർ വ്യക്തമാക്കി. എന്നാൽ, കോർപ്പറേഷനിൽനിന്ന് അനുകൂലമായ മറുപടി ലഭിച്ചില്ല. ഇതോടെയാണ് പ്ലാന്റുകളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്നും കരാറുകാർ പറഞ്ഞു. പ്രവർത്തിക്കുന്ന മൂന്ന് പ്ലാന്റുകളും തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറിച്ച് ശേഷിയുടെ 60 മുതൽ 70 ശതമാനം വരെയാണ് ഉപയോഗപ്പെടുത്തുന്നത്. കോർപ്പറേഷനിൽനിന്ന്‌ കുടിശ്ശിക അനുവദിച്ചുകിട്ടിയാൽ പ്രവർത്തനം വീണ്ടും തുടങ്ങാൻ തയ്യാറാണെന്നും കരാറുകാർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us