ഇന്ത്യ ഹോങ്കോങിനെതിരേ അട്ടിമറിത്തോല്‍വിയില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാംപ്യന്‍മാരായ ടീം ഇന്ത്യ ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പരിശീലന മല്‍സരത്തിന്റെ ലാഘവത്തോടെ ഇറങ്ങിയ
ഇന്ത്യ ഗ്രൂപ്പ് ബിയില്‍ ഹോങ്കോങിനെതിരേ അട്ടിമറിത്തോല്‍വിയില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 26 റണ്‍സിന് ഹോങ്കോങിനെ ഇന്ത്യ മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിഖര്‍ ധവാന്റെ (127) സെഞ്ച്വറിയുടെ മികവില്‍ ഏഴു വിക്കറ്റിന് 285 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഉജ്ജ്വലമായാണ് ഹോങ്കോങ് തുടങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ 174 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഹോങ്കോങ് നേടിയത് എന്നാല്‍ ഈ കൂട്ടുകെട്ടിനെ തകര്‍ത്തതോടെ ഇന്ത്യ കളിയില്‍ പിടിമുറുക്കുകയായിരുന്നു. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് പിഴുത് ഹോങ്കോങിനെ ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കി. ഒടുവില്‍ എട്ടു വിക്കറ്റിനു 259 റണ്‍സെടുത്തു ഹോങ്കോങ് പോരാട്ടം അവസാനിപ്പിക്കുകയും ചെയ്തു.

ഓപ്പണര്‍മാരായ നിസാഖാത്ത് ഖാന്റെയും (92) ക്യാപ്റ്റന്‍ അന്‍ഷുമാന്‍ രത്തിന്റെയും (73) ഇന്നിങ്‌സുകള്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ളവരൊന്നും ഇന്ത്യന്‍ ബൗളിങിനു മുന്നില്‍ പിടിച്ചുനിന്നില്ല. അരങ്ങേറ്റ മല്‍സരം കളിച്ച യുവ പേസര്‍ ഖലീല്‍ അഹമ്മദും യുസ്‌വേന്ദ്ര ചഹലും ഇന്ത്യക്കായി മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. കുല്‍ദീപ് യാദവിനു രണ്ടു വിക്കറ്റ് ലഭിച്ചു. ഈ ജയത്തോടെ ചിരവൈരികളായ പാകിസ്താനോടൊപ്പം ഇന്ത്യ സൂപ്പര്‍ ഫോറിലേക്കു മുന്നേറി. എന്നാല്‍ രണ്ടു മല്‍സരങ്ങളിലും തോറ്റ ഹോങ്കോങ് പുറത്തായി.

നേരത്തേ കരിയറിലെ 14ാം ഏകദിന സെഞ്ച്വറിയാണ് ധവാന്‍ ഈ മല്‍സരത്തില്‍ നേടിയത്. 120 പന്തുകളില്‍ 15 ബൗണ്ടറികളും രണ്ടു സിക്‌സറും ധവാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അമ്പാട്ടി റായുഡുവാണ് (60) ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. ദിനേഷ് കാര്‍ത്തിക് (33), കേദാര്‍ ജാദവ് (28*), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (23) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഹോങ്കോങിനായി കിന്‍കിത് ഷാ മൂന്നു വിക്കറ്റ് വീഴ്ത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us