തെരുവ് കച്ചവടക്കാരുടെ കണ്ണീരൊപ്പാന്‍ തുനിഞ്ഞിറങ്ങി കുമാരസ്വാമി;30 ശതമാനം വരെ പലിശ ഈടാക്കുന്ന കൊള്ളപ്പലിശക്കാരെ നിലക്ക് നിര്‍ത്തി പലിശ രഹിത വായ്പ നല്‍കാന്‍ സര്‍ക്കാര്‍.

ബെംഗളൂരു: തെരുവുകച്ചവടക്കാരെ കൊള്ളപ്പലിശക്കാരിൽനിന്ന് രക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക പദ്ധതി തയ്യാറാക്കുന്നു. സംസ്ഥാനത്തെ പ്രധാന മാർക്കറ്റുകൾ കേന്ദ്രീകരിച്ച് മൊബൈൽ ബാങ്കുകൾ തുടങ്ങി ഒരു ദിവസത്തെ കാലാവധിയിൽ പണം കടം നൽകുന്നതാണ് പദ്ധതി. സഹകരണ വകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക.

ആദ്യഘട്ടത്തിൽ ബെംഗളൂരുവിലും മൈസൂരുവിലും പരീക്ഷാടിസ്ഥാനത്തിൽ ഇവ നടപ്പാക്കും.പ്രധാന ചന്തകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പലിശക്കാർ ദിവസം 30 ശതമാനം വരെ പലിശ ഈടാക്കിയാണ് തെരുവുകച്ചവടക്കാർക്ക് പണം കടം കൊടുക്കുന്നത്.

രാവിലെ 700 രൂപ കടം നൽകുമ്പോൾ വൈകീട്ട് തിരിച്ചുനൽകേണ്ടത് 1000 രൂപയാണ്. ഇത്തരം പലരും പ്രവർത്തിക്കുന്നത് ഗുണ്ടാസംഘങ്ങളുടെ സഹായത്തോടെയാണ്. വൈകീട്ട് പണം തിരിച്ച് കൊടുക്കാൻ കഴിയാതെ വരുന്നതോടെ ഭീഷണിയും അക്രമവും നടത്തുന്നുവെന്ന പരാതിയും വ്യാപകമാണ്.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.പലിശരഹിത ലോണായിരിക്കും പദ്ധതിപ്രകാരം തെരുവ് കച്ചവടക്കാർക്ക് നൽകുക. ഒരുദിവസം പരമാവധി 1000 രൂപവരെ ലഭിക്കും. വൈകീട്ട് ഇത് തിരിച്ചുനൽകണം.

തെരുവുകച്ചവടക്കാരനാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇതിന് വേണ്ടത്. പ്രധാന മാർക്കറ്റുകൾ കേന്ദ്രീകരിച്ച് മൊബൈൽ ബാങ്കുകൾ പ്രവർത്തിക്കും. ചെറുതും വലുതും ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ ചന്തകളിലും ഈ സംവിധാനം വ്യാപിപ്പിക്കാനാണ് തീരുമാനം.എന്നാൽ സംസ്ഥാനത്തെ മുഴുവൻ തെരുവുകച്ചവടക്കാരുടെയും വിവരങ്ങൾ അധികൃതർക്ക് ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല.

ബെംഗളൂരു നഗരത്തിൽ മാത്രം ഒന്നര ലക്ഷത്തോളം തെരുവുകച്ചവടക്കാരുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്ത് 25,000-ത്തോളം കച്ചവടക്കാർ മാത്രമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us