കർണാടകയുടെ എതിർപ്പ് അവഗണിച്ചു കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി, കാവേരി വാട്ടർ റെഗുലേറ്ററി കമ്മിറ്റി എന്നിവ രൂപീകരിച്ചതു സംബന്ധിച്ച ചർച്ചചെയ്യാൻ സംസ്ഥാന സർക്കാർ സർവകക്ഷിയോഗം വിളിക്കും.

ബെംഗളൂരു : കർണാടകയുടെ എതിർപ്പ് അവഗണിച്ചു കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി (കെഡബ്ല്യുഎംഎ), കാവേരി വാട്ടർ റെഗുലേറ്ററി കമ്മിറ്റി (കെഡബ്ല്യുആർസി) എന്നിവ രൂപീകരിച്ചതു സംബന്ധിച്ച ചർച്ചചെയ്യാൻ സംസ്ഥാന സർക്കാർ സർവകക്ഷിയോഗം വിളിക്കും. ഇക്കാര്യം പാർലമെന്റിലും ചർച്ച ചെയ്യേണ്ടതുള്ളതിനാൽ കർണാടകയിൽനിന്നുള്ള എംപിമാർ ഉൾപ്പെടെയുള്ളവരുടെ യോഗം വരുന്നയാഴ്ചകളിൽ ചേരുമെന്നു ജലവിഭവമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവരുമായുള്ള യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ അഭിപ്രായം തേടാതെ സമിതികൾ രൂപീകരിച്ചതിനെ എങ്ങിനെ നേരിടണമെന്നു യോഗം ചർച്ച ചെയ്യും. അതേസമയം ഇരുസമിതികളിലേക്കും കർണാടക പ്രതിനിധികളെ നാമനിർദേശം ചെയ്തിട്ടുണ്ട്. കെഡബ്ല്യുഎംഎ പ്രതിനിധിയായി ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാകേഷ് സിങ്ങിനെയും കെഡബ്ല്യുആർസിയിലേക്കു കാവേരി നീരാവലി നിഗം ലിമിറ്റ‍ഡ് എം‍ഡി എച്ച്.എൽ. പ്രസന്നയെയുമാണ് നാമനിർദേശം ചെയ്തത്.

പ്രതിഷേധത്തോടെയാണ് ഈ നാമനിർദേശങ്ങളെന്നും ഇക്കാര്യം 23നു കേന്ദ്രത്തിനയച്ച കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും ശിവകുമാർ പറഞ്ഞു. ജൂലൈ രണ്ടിനു സമിതിയുടെ ആദ്യയോഗം ചേർന്നേക്കുമെന്നാണ് കേന്ദ്രം നൽകിയ സൂചന. കാവേരി തടത്തിലെ കർണാടക, തമിഴ്നാട്, കേരളം, പുതുച്ചേരി സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുക. ജനതാദൾ എസ് പങ്കാളിയായ കേരള സർക്കാരും കോൺഗ്രസ് ഭരിക്കുന്ന പുതുച്ചേരിയും ഉൾപ്പെടുന്ന സമിതിയിൽ തമിഴ്നാടിനെ ഒറ്റപ്പെടുത്താനാകുമെന്നും കർണാടക കണക്കുകൂട്ടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us