ഗോൾ കൊണ്ട് ഇംഗ്ലണ്ടിന്റെ സംഹാരതാണ്ഡവം. പാനമയ്ക്കെതിരേ ആറു ഗോളടിച്ച് അര്‍മാദിച്ച ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറിലെത്തി.

ഗ്രൂപ്പ് ജിയില്‍ നടന്ന മല്‍സരത്തില്‍ ലോകകപ്പിലെ അരങ്ങേറ്റക്കാരായ പാനമയെ ഒന്നിനെതിരേ ആറ് ഗോളുകള്‍ക്ക് ഇംഗ്ലണ്ട് തരിപ്പണമാക്കുകയായിരുന്നു. ഹാട്രിക്ക് നേടിയ ക്യാപ്റ്റന്‍ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിന്റെ ഹീറോ. ഹാരി കെയ്‌നിനു പുറമേ ഇരട്ട ഗോളുമായി ജോണ്‍ സ്‌റ്റോണ്‍സും ഇംഗ്ലണ്ട് വിജയത്തിന്റെ മാറ്റ്കൂട്ടി. ജെസ്സി ലിന്‍ഗാര്‍ഡായിരുന്നു ഇംഗ്ലണ്ടിന്റെ മറ്റൊരു സ്‌കോര്‍.

എഴുപത്തിയെട്ടാം മിനിറ്റിൽ ഫെലിപ്പ് ബലോയുടെ വകയായിരുന്നു പാനമയുടെ ആശ്വാസഗോൾ. ടീമിലെ ഏറ്റവും പ്രായം കൂടിയ താരമായ ബലോയ് നേടിയത് ലോകകപ്പിന്റെ ചരിത്രത്തിലെ പാനമയുടെ ആദ്യത്തെ ഗോളാണ്.  ലോകകപ്പില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ നാലാമത്തെ താരമാണ് 37-കാരനായ ബലോയ്.

ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. നേരത്തെ, ടുണീഷ്യയെ 1-2ന് ഇംഗ്ലണ്ട് തോല്‍പ്പിച്ചിരുന്നു. ഇതോടെ ഗ്രൂപ്പ് ജിയിലെ പ്രീക്വര്‍ട്ടറിസ്റ്റുകളുടെ കാര്യത്തില്‍ തീരുമാനമായി. നേരത്തെ, ആദ്യ രണ്ട് മല്‍സരങ്ങളിലും വിജയിച്ച് ബെല്‍ജിയം ഗ്രൂപ്പ് ജിയില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. പാനമയ്‌ക്കെതിരായ വിജയത്തോടെ ഇംഗ്ലണ്ടും അനായാസം പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് കൈക്കലാക്കുകയായിരുന്നു. പാനമയ്ക്കു പുറമേ ടുണീഷ്യയാണ് ഗ്രൂപ്പ് ജിയില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായ ടീം.

ഒന്നാം പകുതിയിൽ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. ഹാട്രിക് നേടിയ ഹാരി കെയ്നും ഡബിളടിച്ച സ്റ്റോൺസുമാണ് ഇംഗ്ലണ്ടിന്റെ കുതിപ്പിന്റെ കരുത്ത്. ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒരു ലോകകപ്പിൽ ആറു ഗോളടിക്കുന്നത്.

22, 46, 62 മിനിറ്റുകളിലായിരുന്നു കെയ്നിന്റെ ഗോളുകൾ. ആദ്യത്തെ രണ്ടെണ്ണം പെനാൽറ്റിയിൽ നിന്നും മൂന്നാമത്തേത് ഭാഗ്യത്തിന്റെ അകമ്പടി കൊണ്ട് സ്വന്തം പേരിൽ കുറിക്കപ്പെട്ട ഒന്നും. ലോഫ്റ്റസ് ചീക്കിന്റെ ഒരു വെടിയുണ്ട കെയ്നിന്റെ കാലിൽ തട്ടി നെറ്റിലെത്തുകയായിരുന്നു. ഇതോടെ ഈ ലോകകപ്പിലെ മൊത്തം ഗോൾ സമ്പാദ്യം അഞ്ചാക്കിയ കെയ്ൻ ഗോൾവേട്ടയിൽ മുന്നിലെത്തിയിരിക്കുകയാണ്. നാലു ഗോൾ വീതം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും റൊമേലു ലുക്കാക്കുവുമാണ് പിറകിൽ.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us