എതിരാളികളെ തച്ചുതകർത്ത് പൂനെയും, ബാഗ്ലൂരും

ഐ എസ് എല്ലിലെ നിലവിലെ ചാമ്പ്യന്മാർക്ക് നാണം കെട്ട തോൽവി. എടികെ കൊൽക്കത്തയുടെ ആദ്യ ഹോം മത്സരത്തിൽ പൂനെ സിറ്റിയുടെ കയ്യിൽ നിന്നാണ് വൻ പരാജയം കൊൽക്കത്ത നേരിട്ടത്ത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു പൂനെയുടെ ജയം.

ലീഗിലെ ആദ്യ മത്സരം ജയിക്കാൻ കഴിയാത്ത ഇരുടീമുകളും ഇന്ന് ജയിക്കണമെന്ന് ഉറപ്പിച്ചായിരുന്നു ഇറങ്ങിയത്. തുടക്കം മുതൽ മികച്ച ഫുട്ബോൾ തന്നെ അതുകൊണ്ട് കാണാൻ കഴിഞ്ഞു. പക്ഷെ മാർസലീനോ – ആൽഫാരോ കൂട്ടുകെട്ട് ഒപ്പം ഉണ്ടായത് പൂനെയെ കളിയിൽ ബഹുദൂരം മുന്നിൽ എത്തിക്കുകയായിരുന്നു.

കഴിഞ്ഞ കൊല്ലത്തെ ഗോൾഡൻ ബൂട്ട് വിന്നർ മാർസലീനോ ആണ് ഇന്ന് ഏറ്റവും മികച്ചു നിന്നത്. മാർസലീനോ ഇരട്ട ഗോളുകളും ഇരട്ട അസിസ്റ്റും ഇന്ന് സ്വന്തമാക്കി. മാർസലീനോ തന്നെയാണ് ഹീറോ ഓഫ് ദി മാച്ചും. അൽഫാരോയും രോഹിത് കുമാറുമാണ് പൂനെ സിറ്റിയുടെ മറ്റു ഗോളുകൾ നേടിയത്.ബിപിൻ സിംഗിന്റെ ഗംഭീര ഫ്രീകിക്കിലൂടെയാണ്  എടികെയുടെ ഏക ഗോൾ പിറന്നത്. ഒരു മികച്ച സ്ട്രൈക്കർ ഇല്ലാത്തതായിരുന്നു എടികെയെ ഇന്ന് ഇത്ര പിറകിലാക്കിയത്. നിരവധി അവസരങ്ങൾ കൊൽക്കത്ത സൃഷ്ടിച്ചു എങ്കിലും ഫിനിഷ് ചെയ്യാൻ ആരും ഉണ്ടായില്ല.

ഇതോടെ ഒരു സമനിലയും ,ഒരു തോൽവിയുമായ് കൊൽക്കത്ത ലീഗിൽ ഒൻപതാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ഇന്നത്തെ രണ്ടാം മത്സരത്തിൽ
ഡെൽഹി ഡൈനാമോസിനെ തച്ചുതകർത്ത് കൊണ്ട് ബെംഗളൂരു എഫ് സി. കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബെംഗളൂരു വിജയിച്ചത്. ഓസ്ട്രേലിയൻ താരം എറിക് പാർതാലുവിന്റെ ഇരട്ട ഗോളുകളാണ് ഡെൽഹിയെ ഇത്ര വലിയ പരാജയത്തിലേക്ക് നയിച്ചത്.

കളിയിൽ സമ്പൂർണ്ണ ആധിപത്യം തുടക്കം മുതൽ നിലനിർത്തിയ ബെംഗളൂരു എഫ് സിയെ ആദ്യ മുന്നിലെത്തിച്ചത് പാർതാലു ആയിരുന്നു. 24ആം മിനുട്ടിൽ ഒരു തകർപ്പൻ ഹെഡറാണ് ഓസ്ട്രേയൻ താരത്തിന് ആദ്യ ഗോൾ നേടികൊടുത്തത്. എഡു ഗാർസിയയുടെ ബോക്സിലേക്കുള്ള പന്ത് കാബ്ര പാർതാലുവിന് ഫിനിഷ് ചെയ്യാനായി ഹെഡ് ചെയ്തു കൊടുക്കുക ആയിരുന്നു.

ആദ്യ പകുതിയുടെ അവസാന വിസിൽ മുഴങ്ങുന്നതിന് തൊട്ടു മുന്നേ വീണ്ടു പാർതാലു ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിൽ ലെനി റോഡ്രിഗസും വിദേശ താരം മികുവുമാണ് ബെംഗളൂരുവിനായി ലക്ഷ്യം കണ്ടത്. ആൽബിനോ ഗോമസ് എന്ന ഗോൾ കീപ്പറുടെ മികവ് ഇല്ലായിരുന്നു എങ്കിൽ ഇതിലും വലിയ പരാജയമായേനെ ഡെൽഹിക്ക്.

പെനാൾട്ടി സ്പോട്ടിൽ നിന്ന് കാലു ഉചെ ആണ് ഡെൽഹിയുടെ ആശ്വാസ ഗോൾ നേടിയത്. രണ്ട് മത്സരങ്ങളും വിജയിച്ച ബെംഗളൂരു എഫ് സി ആറു പോയന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് എത്തി.

രണ്ടു ഗോളും മികച്ച പ്രകടനവും കാഴ്ചവെച്ച് എറിക് പാർത്തലു ഹീറോ ഓഫ് ദി മാച്ച് അവാർഡ് നേടിയപ്പോൾ ഡൽഹിയുടെ വിനിത് റായ് എമേർജിഗ് പ്ലെയർ അവാർഡ് നേടി.

ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ പൂനെ സിറ്റി എഫ് സി , മുബൈ എഫ് സിയെ നേരിടും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us