ഇന്നത്തെ കേരള ബിജെപിയുടെ അവസ്ഥ പരമ ദയനീയം! ഒരു ബിജെപി പ്രവര്‍ത്തകന്റെ പ്രതികരണം;എല്ലാവരും വിളിച്ചുപറയാന്‍ ആഗ്രഹിച്ചത് ഉറക്കെ പറയുമ്പോള്‍ കേരളത്തില്‍ പാര്‍ട്ടി ഒരു പൊട്ടിത്തെറിയിലേക്കോ ?

ഇന്ന് കേരളത്തിലെ ബി ജെ പി യുടെ അവസ്ഥ പരമ ദയനീയം എന്നേ പറയാന്‍ കഴിയു. ഒരുകാലത്തും രക്ഷപെടില്ല എന്ന് പ്രതിജ്ഞ ചെയ്തതുപോലെ ആണ് സംസ്ഥാന ഘടകം പെരുമാറുന്നത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ബി ജെ പി ആവേശകരമായ ചലനങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ , ഇന്ത്യയില്‍ ഏറ്റവും ശക്തമായ സംഘ ശാഖകള്‍ ഉള്ള, വളരെ മുന്‍പ് മുതല്‍ തന്നെ സാമാന്യം ഭേദപ്പെട്ട അടിത്തറയും വളരെ ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരും ഉള്ള കേരളത്തില്‍ ബി ജെ പി തുടങ്ങിയിടത്തുനിന്നും ഒരടി മുന്നോട്ടു പോകുവാന്‍ സാധിക്കാതെ കുറ്റിയില്‍ കെട്ടിയിട്ട കന്നുകാലിയുടെ അവസ്ഥയില്‍ തുടരുകയാണ് ഇപ്പോഴും.

വന്‍ വിജയമായിരുന്ന ജനരക്ഷാ യാത്രയോ എന്നാ ചോദ്യം ഈ അവസരത്തില്‍ ഉയരാം, ശരിയാണ്, ആ യാത്ര വിജയമായിരുന്നു, പക്ഷെ അത് നടത്തുവാന്‍ ബി ജെ പി യുടെ കേന്ദ്ര നേതൃത്വം വേണ്ടി വന്നു എന്നതാണ് വാസ്തവം, കേരള ഘടകത്തിന് അതില്‍ കാര്യമായ റോള്‍ ഒന്നും ഇല്ലായിരുന്നു.

കുംമ്മനം രാജേട്ടന്‍ നേതൃത്വം ഏറ്റെടുത്തത് വളരെ ആവേശത്തോടെയും അഭിമാനത്തോടെയും കണ്ട സാധാരണ പ്രവര്‍ത്തകര്‍ക്ക് പിന്നീടുള്ള പ്രകടനം സമ്മാനിച്ചത്‌ നിരാശ മാത്രമായിരുന്നു, ഇതിലും വലിയ പെരുന്നാള്‍ വന്നിട്ട് ഉപ്പാ പള്ളിയില്‍ പോയിട്ടില്ല എന്ന അവസ്ഥയില്‍ ആണ് സംസ്ഥാനത്തെ ബി ജെ പി നേതാക്കള്‍. തങ്ങളെല്ലാം അദ്വാനിക്കും വാജ്പയ്ക്കും ഡോക്ടര്‍ജിക്കും ഗുരുജിക്കും ഒപ്പമാണ് എന്നാണു സാധാ നേതാക്കളുടെ പോലും ഭാവം. സാധാരണ പ്രവര്‍ത്തകരുടെ വികാരങ്ങള്‍ക്ക് കേരള നേതാക്കള്‍ യാതൊരു വിലയും നല്‍കുന്നില്ല എന്നത് ആരൊക്കെ സമ്മതിച്ചില്ലെങ്കിലും പച്ച പരമാര്‍ത്ഥം ആണ്.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളില്‍ എത്താതിരിക്കാന്‍ സംസഥാനസര്‍ക്കാരും കോണ്ഗ്രസും പരിശ്രമിച്ചു വിജയിക്കുമ്പോള്‍ അത് ജനങ്ങളില്‍ എത്തിക്കാന്‍ സംസ്ഥാന നേതൃത്വം ചെറുവിരല്‍ അനക്കുന്നില്ല. അഴിമതിയിലും പിടിപ്പുകേടിലും മുങ്ങി കുളിച്ചു നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരും ലൈംഗിക ആരോപണങ്ങളില്‍ പെട്ട് നാണം കെട്ടു നില്‍ക്കുന്ന കോണ്‍ഗ്രസിനും ബദലായി വന്‍ മുന്നേറ്റം നടത്താനുള്ള സാഹചര്യം ഉണ്ടായിട്ടും സംസ്ഥാന നേതൃത്വം ഇരുട്ടില്‍ തപ്പുന്ന അവസ്ഥയിലാണ് എന്ന് പറയാതെ വയ്യ. കേരളത്തിലെ ബി ജെ പി പ്രവര്‍ത്തകരെപ്പോലെ ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവും ഉള്ള പ്രവര്‍ത്തകരെ ബി ജെ പി ക്കെന്നല്ല ലോകത്ത് ഒരു രാഷ്ട്രീയ കക്ഷിക്കും ഒരിടത്തും കിട്ടാന്‍ പോകുന്നില്ല. എന്നിട്ടാണ് ഈ അവസ്ഥ. ബഹുമാനപ്പെട്ട രാജേട്ടന്‍ എം എല്‍ എ ആയതോടെ അദ്ദേഹത്തിന്റെ പേരുപോലും കേള്‍ക്കാനില്ല എന്നതാണ് വിചിത്രം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പി ദേശീയ നേതൃത്വം ഇടപെട്ടു ചില ജനകീയ നേതാക്കളെ ഒക്കെ മുന്നണിയിലേക്ക് കൊണ്ടുവന്ന്എന്‍ ഡി എ വികസിപ്പിച്ചിരുന്നു. സീ കെ ജാനുവിനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും ഒക്കെ മുന്നണിയില്‍ കൊണ്ടുവരാന്‍ സാധിച്ചത്, മറ്റു കക്ഷികള്‍ക്കിടയില്‍ തൊട്ടുകൂടായ്മയും അയിത്തവും കല്‍പ്പിച്ചിരുന്ന ബിജെപ്പി ക്ക് ആവേശം പകരുന്ന കാര്യം തന്നെ ആയിരുന്നു. പക്ഷെ തിരഞ്ഞെടുപ്പിന് ശേഷം ആ കക്ഷികളോട് ബി ജെ പി നേതൃത്വം കാണിച്ചത് തികഞ്ഞ നന്ദികേട്‌ തന്നെ ആയിരുന്നു. ഒരു സവര്‍ണ്ണ കക്ഷി എന്ന ദുഷ്പേരും പേറി നടക്കുന്ന ബി ജെ പി ക്ക് സീ കെ ജാനുവിനെപ്പോലെയുള്ള ഒരു ആദിവാസി നേതാവിനെ വേണ്ടവിധം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല എന്ന കാര്യം വളരെ സങ്കടകരമാണ്. അവര്‍ക്ക് കേന്ദ്രത്തില്‍ ഒരു നല്ല പദവി നല്‍കി ഉയര്‍ത്തി കാണിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ബി ജെ പി ക്ക് കിട്ടാന്‍ പോകന്ന മൈലേജ് ചില്ലറ ആവുമായിരുന്നില്ല.

അതുപോലെ തന്നെ ആണ് ബി ഡി ജെ എസ്സിന്റെയും കാര്യം. എന്തുപറഞ്ഞാലും മറ്റു പിന്നോക്ക വിഭാഗങ്ങളിലെ പ്രബല സമുദായമായ ഈഴവര്‍ക്കിടയില്‍ സാമാന്യം സ്വാധീനം ഉള്ള വ്യക്തികള്‍ തന്നെ ആണ് ശ്രീ വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തിനെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി യും.

ബി ജെ പി കേന്ദ്ര നേതൃത്വത്തിന് പറ്റിയ ഏക പിഴവ് ശ്രീ അമിത് ഷായുടെ നേതൃത്വത്തില്‍ ബി ഡി ജെ എസ്സിന് ജന്മം നല്‍ക്കാന്‍ വേണ്ട പ്രോത്സാഹനം നല്‍കി എന്നതാണ്. ആ കക്ഷി രൂപം കൊണ്ടില്ലായിരുന്നെങ്കില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ പിന്തുണച്ചുകൊണ്ടിരുന്ന ഈഴവ സമുദായത്തില്‍ പെട്ട നല്ലൊരു ഭാഗം പ്രവര്‍ത്തകര്‍, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ അന്നത്തെ ഈഴവ വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചു ബി ജെ പി യില്‍ ചേരാന്‍ സന്നദ്ധമായി നിന്ന സമയത്താണ് ബി ഡി ജെ എസ്സിന്റെ ജനനം. അതോടെ ആ പ്രവര്‍ത്തകര്‍ അതിന്റെ ഭാഗമായി, അവര്‍ എന്‍ ഡി എ യുടെയും ഭാഗമായി. പക്ഷെ പിന്നീട് അങ്ങോട്ട്‌ അവരെയും തൃണവല്‍ക്കരിക്കുന്ന നിലപാടുകള്‍ ആണ് ബി ജെ പി നേതൃത്വം കൈക്കൊണ്ടത്. അതിന്റെ കാരണം ഞാന്‍ കാണുന്നത് തങ്ങളുടെ മുകളില്‍ ഒരു അധികാര ശക്തി ഉണ്ടാവും എന്നുള്ള സംസ്ഥാന നേതൃത്വത്തിന്റെ ഭയമാണ്. അത് കേരള നേതാക്കള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതായിരിക്കില്ല. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ കേരളത്തിലെ എജെന്റ് തങ്ങള്‍ ആയിരിക്കണം, തങ്ങള്‍ മാത്രമായിരിക്കണം എന്നുള്ളതാണ് അവരുടെ നിലപാട്. അല്ലാതെ പ്രസ്ഥാനം നന്നാവണം എന്നോ പ്രവര്‍ത്തകരുടെ അഭിമാനം സംരക്ഷിക്കണം എന്നോ ഉള്ള യാതൊരു താല്‍പ്പര്യവും അവര്‍ക്കില്ല. എന്തൊക്കെ ശക്തമായ താക്കീതുകള്‍ മുകളില്‍ നിന്നുണ്ടായാലും കുമ്മനത്തെ പോലും അംഗീകരിക്കാന്‍ സംസ്ഥാന നേതാക്കള്‍ തയാറല്ല. വളരെ നിലവാരം കുറഞ്ഞ കളികള്‍ കളിച്ചു പരസ്പരം ചെളി വാരി എറിയാനാണ്‌ അവര്‍ക്ക് താല്‍പ്പര്യം. പാര്‍ട്ടി ക്ക് നാണക്കേടുണ്ടാക്കിയ മെഡിക്കല്‍ കുംഭാകോണവും കള്ളനോട്ടടിയും ഒക്കെ അതിന്റെ ഭാഗം മാത്രമായിരുന്നു എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. എന്തായാലും രാജേട്ടന്‍ ഹിന്ദു ഐക്യ വേദി യുടെ നേതൃത്വത്തില്‍ ഇരിക്കുന്നതായിരുന്നു എന്തുകൊണ്ടും മെച്ചംഎന്നാണു എനിക്ക് തോന്നുന്നത്. .

ഇന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ വളരെ മുന്‍പ് തന്നെ നാം പ്രതീക്ഷിച്ചിരുന്നതാണ്. ബി ഡി ജെ എസ്, എന്‍ ഡി എ മുന്നണി വിടുവാന്‍ ഒരുങ്ങുന്നു. എന്തിന് ഇത്രയുംകാലം നാണക്കേട്‌ സഹിച്ചു ക്ഷമയോടെ കൂടെ നിന്നു എന്നത് മാത്രമാണ് എനിക്ക് സംശയം. ബി ഡി ജെ എസ് അവരുടെ അഭിമാനം സംരക്ഷിക്കാന്‍ പുറത്തുപോവുക തന്നെ വേണം എന്നാണ് എന്റെയും അഭിപ്രായം. അപ്പോള്‍ സംസ്ഥാന ബി ജെ പി നേതൃത്വം ഒരു കാര്യം കൂടി ഓര്‍മ്മയില്‍ വെക്കണം, ഈ ബിഡി ജെ എസ്സും സീ കെ ജാനുവും ഒക്കെ പുറത്തേക്കു പോവുമ്പോള്‍ ബി ജെ പി ക്ക് കിട്ടുന്നത് ഒരു പിന്നോക്ക ദളിത്‌ വിരുദ്ധ മുഖമായിരിക്കും. അതിലും വലിയ മറ്റൊരു പ്രശ്നം, ഇനിയും ഈ മുന്നണിയില്‍ വരാന്‍ സാമാന്യ ബോധമുള്ള ഒരു കക്ഷിയും തയാറാവാനും പോകുന്നില്ല. കാരണം വന്നവരുടെ അനുഭവം അവരുടെ മുന്നില്‍ ഉണ്ടല്ലോ. ഒരുപക്ഷെ നിങ്ങളുടെ താല്‍പ്പര്യവും അതായിരിക്കാം.

സാധാരണ പ്രവര്‍ത്തകര്‍ ഒട്ടും വിഷമിക്കേണ്ട, നമുക്ക് പതിവുപോലെ യൂപ്പിയും ഗുജറാത്തും ഒക്കെ പറഞ്ഞു പിടിച്ചു നില്‍ക്കാം മറ്റുള്ളവരുടെ മുന്നില്‍. അപ്പോഴും ഉള്ളിലെ ജാള്യതയും അപമാനവും പുറത്തുകാണിക്കാതെ പ്രസ്ഥാനത്തിനുവ വേണ്ടി ചാവേറാവാം.

ഇതൊന്നും പോരാഞ്ഞിട്ടാണ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ബി ജെ പി ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ ജീവനെടുക്കുന്നത്. ബി ജെ പി മാര്‍ക്സിസ്റ്റ്‌ സന്ഘട്ടനങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട് കേരളത്തില്‍. വീറോടും വാശിയോടും കൂടി പരസ്പരം കണക്കുപറഞ്ഞു കൊലകള്‍ നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷെ ഇന്ന് അത് മാറി യിരിക്കുന്നു… ഇന്ന് ബി ജെ പി , അല്ലെങ്കില്‍ സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ ഏകപക്ഷീയമായി ജീവന്‍ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതിനു അറുതി വരുത്തുവാനുള്ള ഒരു നീക്കവും നേതൃത്വത്തിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാവുന്നുമില്ല. ഇകഴിഞ്ഞ ദിവസം ഇതാ വീണ്ടും ഒരു പ്രവര്ത്തകന് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു. പണ്ടൊക്കെ ഭയം കൊണ്ടും നിലനില്‍പ്പിനും വേണ്ടി ആയിരുന്നു കൊലപാതകങ്ങള്‍ എങ്കില്‍ ഇന്ന് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അറവുശാലയില്‍ മൃഗങ്ങളെ കൊല്ലുന്നതുപോലെ, അല്ലെങ്കില്‍ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ അത് ചെയ്തു മുന്നേറുകയാണ്. നേതൃത്വം വെറും നോക്കുകുത്തികള്‍ ആവുന്നു. അക്രമം അവസാനിപ്പിക്കാന്‍ കേന്ദ്ര ഭരണം ഉണ്ടായിട്ടുപോലും ഒരു ചെറുവിരല്‍ അനക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. കൊലക്ക് കൊല ചെയ്തു പരിഹാരം ഉണ്ടാക്കണം എന്നൊന്നും അല്ല ഞാന്‍ ഇതുകൊണ്ട് ഉദ്ദേശിച്ചത്. പക്ഷെ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാവാതിരിക്കാന്‍ പാര്‍ട്ടി ഏതറ്റം വരെയും പോകണമായിരുന്നു. എന്ത് സ്വാധീനവും ചെലുത്തണമായിരുന്നു. അതിനൊന്നും കഴിയാതെ അനുശോചനസന്ദേശം അറിയിക്കാനും , കുറെ വെല്ലുവിളികള്‍ മാധ്യമങ്ങളില്‍ കൂടി നടത്തുവാനും മാത്രമാണ് ഇന്ന് നേതാക്കള്‍ക്ക് കഴിയുന്നത്‌.
അതുകൊണ്ടാണ് ഞാന്‍ മുന്‍പും പറഞ്ഞിട്ടുള്ളത്, പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന , അഭിമാനം പണയം വെക്കുന്ന ഒരു കേരള ഘടകത്തിന്റെ ആവശ്യമുണ്ടോ ഇവിടെ…. ???

അവസാനമായി ഒരുകാര്യം കൂടി, പ്രസ്ഥാനത്തിന് വേണ്ടി തെരുവില്‍ ഇറങ്ങുന്നവര്‍, പോലീസ് സ്റെഷനില്‍ കയറേണ്ടി വരുന്നവര്‍, കോടതി നിരങ്ങേണ്ടി വരുന്നവര്‍ഒന്നും ദയവായി പ്രസ്ഥാനം കൂടെ കാണും എന്നൊന്നും പ്രതീക്ഷിക്കരുത്… കൂടെ ഉണ്ടായാല്‍ അത് ഭാഗ്യം എന്ന് കരുതിയാല്‍ മതി…. ഇത് വായിക്കുമ്പോള്‍, കുറ്റം പറയുവാന്‍ നല്ല സുഖമാണ് എന്ന് ചിന്തിക്കുന്നവരുണ്ടാവാം. പാര്‍ട്ടിക്ക് വേണ്ടി എന്ത് ഇപ്പോള്‍ പ്രവര്‍ത്തിചിട്ടാണ് ഇത് പറയുന്നത് എന്ന് ചോദിക്കുന്നവര്‍

ലേഖകന്‍

ഉണ്ടാവാം, പരസ്യമായി ഇത് പറഞ്ഞത് പോക്രിത്തരം ആയിപ്പോയി എന്ന് ചിന്തിക്കുന്നവരുണ്ടാവാം. എനിക്കറിയാം, അതെല്ലാം പ്രസ്ഥാനത്തോടുള്ള ശക്തമായ സ്നേ

ഹം കൊണ്ടാണ്. അതേ സ്നേഹവും ഇഷ്ടവും എനിക്കും ഉണ്ട് പ്രസ്ഥാനത്തോട്, പല സഹപ്രവര്‍ത്തകരും രഹസ്യമായി പരസ്പരം പങ്കുവെക്കുന്ന കാര്യം, ഞാന്‍ പരസ്യമായി ഇവിടെ എഴുതുന്നു  എന്നുമാത്രം…. ഏതെങ്കിലും ഒരു നേതാവ് കാണുന്നെങ്കില്‍ കാണട്ടെ…. ഈ പറഞ്ഞതില്‍ ന്യായമുണ്ടോ എന്ന് ചര്‍ച്ച ചെയ്യട്ടെ….

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us