ആറന്മുള വിമാനത്താവളത്തിന് നല്‍കിയ അനുമതി റദ്ദാക്കി.

കൊച്ചി: ആറന്‍മുള വിമാനത്താവളത്തിനു കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ആക്ടിംഗ് ചീഫ് ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൌഡറും ജ. കെ ടി ശങ്കരനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് മുമ്പാകെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

വിമാനത്താവള പ്രദേശത്തിന് പ്രത്യേക സാമ്പത്തിക മേഖലാപദവി നല്‍കിയ ഉത്തരവ് റദ്ദാക്കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി. ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് അനുമതി റദ്ദാക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് അനുമതി നല്‍കിയത്. തുടര്‍ന്ന് പദ്ധതി നടത്തിപ്പുകാരായ കെ.ജി.എസ് ഗ്രൂപ്പ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ച് പരിസ്ഥിതി അനുമതി പഠനത്തിനായി അപേക്ഷ സമര്‍പ്പിച്ചു.

പരിസ്ഥിതി അനുമതി ലഭിച്ചെങ്കിലും ആഘാത പഠനം നടത്തിയ എന്‍വിറോ കെയര്‍ എന്ന കമ്പനിക്ക് മതിയായ യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി റദ്ദാക്കി. ഇത് പിന്നീട് സുപ്രീംകോടതിയും ശരിവച്ചു. 2000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ 420 കോടിയിലധികം രൂപ കെ.ജി.എസ് ഗ്രൂപ്പ് മുടക്കിയിട്ടുണ്ട്. പദ്ധതിക്കായി 500 ഏക്കറാണ് ഇതുവരെ ഏറ്റെടുത്തിട്ടുള്ളത്.

വിമാനത്തവളവുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ പരിഗണിക്കുന്ന കോടതി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

സംസ്ഥാനസര്‍ക്കാരിന് വിമാനത്താവളത്തില്‍ യാതൊരു പങ്കുമില്ലെന്നും അനുമതി റദ്ദാക്കിയതായും ഹൈക്കോടതിയെ അറിയിച്ചതോടെ പരിസ്ഥിതിയെ വന്‍തോതില്‍ നശിപ്പിക്കുന്ന വിമാനത്താവളം വരില്ലെന്ന് ഉറപ്പായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us