യാദഗിരിയിൽ നിന്നും കുടുങ്ങിക്കിടന്ന മലയാളികളെ നാട്ടിലെത്തിച്ച കഥ.

ഇത് കേവലമൊരു ലേഖനം മാത്രമല്ല, നിരാംലബരായ ഒരു പറ്റം മനുഷ്യരെ  ഹൃദയത്തോട് ചേർത്ത് പിടിച്ച എന്റെ രാഷ്ട്രീയ പാർട്ടിയുടേയും അതിന്റെ സമുന്നത നേതാക്കളുടേയും കഥ കൂടിയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച്ച എനിക്ക് ഒരു കാൾ വരുന്നു.  മറുതലക്കൽ മദ്ധ്യ വയസ്ക്കയായ ഒരു സ്ത്രീ പൊട്ടിക്കരയുകയാണ്. പ്രതിപക്ഷ നേതാവ് ശ്രീ. Ramesh Chennithala പറഞ്ഞിട്ടാണ് വിളിക്കുന്നത് എന്ന് അവർ പറഞ്ഞു. പിന്നേയും പൊട്ടിക്കരയുന്നു. ഏറെ പണിപ്പെട്ട് സാവകാശം അവരോട് കാര്യം തിരക്കി. അവരുടെ പേര് ഹെലൻ എന്നായിരുന്നു. ഇപ്പോൾ ഏറ്റവും കൂടുതലായി കൊറോണ പടർന്ന് പിടിക്കുന്ന യാദ്ഗിരി ജില്ലയിൽ (കർണാടക-ആന്ധ്ര അതിർത്തി ബാംഗ്ലൂരിൽ നിന്ന് മാത്രം 700 കിലോമീറ്ററിലധികം ദൂരമുള്ള പ്രദേശം) ഒറ്റപ്പെട്ട് പോയ തന്റെ മകളെ എങ്ങിനെയെങ്കിലും രക്ഷിക്കണം എന്നായിരുന്നു അവരുടെ അഭ്യർത്ഥന.
പൊട്ടിക്കരയുന്ന അവരെ ഒരു വിധത്തിൽ സമാധാനിപ്പിച്ച് മകളോട് എന്നെ ബന്ധപ്പെടുവാൻ ആവശ്യപ്പെട്ടു . മിനിറ്റുകൾക്കുള്ളിൽ അവരുടെ മകൾ നിഷ ബിയാട്രസ്സിന്റെ കാൾ വന്നു. തീർത്തും ഒറ്റപ്പെട്ട് പോയ നിഷ ബിയാട്രസ്സ് അവരുടെ ഭയനീയാവസ്ഥ എന്നോട് പങ്ക് വെച്ചു. വിശദമായി സംസാരിച്ചപ്പോഴാണ് കർണാടകയുടേയും ആന്ധ്രയുടേയും അതിർത്തി ജില്ലകളായ യാദ് ഗിരിയിലും, റെയ്ച്ചൂരിലും പല വില്ലേജുകളിലുമായി ജോലി നഷ്ടപ്പെട്ടും, ഒറ്റപ്പെട്ടും ദൈനം ദിന ചിലവുകൾക്ക് പോലും പണമില്ലാതെയും ജീവിതം തള്ളി നീക്കുന്ന ഒരു പറ്റം മനുഷ്യരുടെ ദുരിതാവസ്ഥ മനസ്സിലാക്കുന്നത്. അതിൽ ഗർഭിണിയായ ഒരു സഹോദരി, ഏറെ പ്രായമായ ഒരമ്മ , കേവലം 9 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയുമുൾപ്പെടെ 15 ലധികം പേർ , അതിലാണെങ്കിൽ തന്നെ കൂടുതലും സ്ത്രീകളും.
എങ്ങനെ ഇവരെയെല്ലാവരേയും കൂടി അവിടെ നിന്നും രക്ഷപ്പെടുത്തുവാൻ കഴിയും എന്നായി പിന്നെ എന്റെ ചിന്ത മുഴുവൻ. ഞാൻ നിൽക്കുന്ന ബാംഗ്ലൂരും യാദ്ഗിരിയും തമ്മിലുള്ള 700 ലധികം വരുന്ന ദൂര വ്യത്യാസം തന്നെയായിരുന്നു വലിയ പ്രശ്നം. ഓരോ ദിവസം കഴിയുമ്പോഴും കാര്യങ്ങൾ ഒട്ടും പ്രായോഗികമല്ല എന്ന തിരിച്ചറിവ് എന്നെയും അസ്വസ്ത്ഥനാക്കുന്നുണ്ടായിരുന്നു.
കൂടാതെ അനുദിനം ആ പ്രദേശത്താകമാനം പടർന്ന് പിടിക്കുന്ന കൊറോണയും. ഇതെഴുന്നതിന്റെ തലേ ദിവസം യാദ് ഗിരിയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 87 കേസ്. പകച്ച് പോയ ഒരു പറ്റം മനുഷ്യർക്ക് മുന്നിൽ ആകെയുള്ള ആശ്വാസം ഞാനും, എനിക്ക് മുന്നിൽ പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ  ഓഫീസും  മാത്രമായിരുന്നു. അവിടെ നിന്നും യഥാ സമയം കൃത്യമായി നിർദേശങ്ങൾ വന്ന് കൊണ്ടിരുന്നു .
തുടർന്ന് ആദ്യം എല്ലാവരേയും ഉൾപ്പെടുത്തി ? (സേവ് അവർ സോൾസ് ) എന്ന പേരിൽ ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പ്  ഞാൻ ആരംഭിക്കുന്നു. തുടർന്ന് മുഴുവൻ പേരെയും കോവിഡ്  ജാഗ്രത വെബ് സൈറ്റിൽ കയറി  രജിസ്റ്റർ ചെയ്യിപ്പിക്കുന്നു . പ്രാദേശിക നേതാക്കൻമാരെ ഉൾപ്പെടുത്തി എല്ലാവർക്കും അതാത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പാസ് ലഭ്യമാക്കാനായുള്ള ശ്രമവും ആരംഭിക്കുന്നു . കൂടാതെ 15 അംഗ സംഘത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുവാനും , ധൈര്യം പകർന്ന് നൽകുവാനും പ്രതിപക്ഷ നേതാവിന്റെ അടിക്കടിയുള്ള നിർദേശവും .
തുടർന്ന് അദ്ദേഹത്തിന്റെ നിർദേശ പ്രകാരം രാഹുൽ ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെടുന്നു. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നിന്ന് പ്രിയ സുഹൃത്ത് Muhammed Rafi  എല്ലാക്കാര്യങ്ങളും ഉൾപ്പെടുത്തി വിശദമായി ഇ-മെയിൽ അയക്കാൻ ആവശ്യപ്പെടുന്നു.
മെയിൽ അയച്ച് കൃത്യം 20 മിനിറ്റിനുള്ളിൽ  അദ്ദേഹത്തിന്റെ ഡൽഹി ഓഫീസിൽ നിന്നും നിഷ ബിയാട്രസ്സിന്റെ  തന്നെ മൊബൈലിൽ നമ്പറിലേക്ക് രാഹുൽ ഗാന്ധിയുടെ സ്റ്റാഫ് ശ്രീ.ബൈജു  വിളിക്കുന്നു. തുടർന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസ് റയ്ച്ചൂരിലെ പ്രമുഖ കോൺഗ്രസ്സ്  നേതാവും എ. ഐ. സി.സി സെക്രട്ടറിയും കർണാടക എം.എൽ.സിയുമായ N S Bose Raju വിനെ ചുമതലപ്പെടുത്തുന്നു.അദ്ദേഹത്തിന്റെ മകൻ Ravi Boseraju  എന്നെ ഫോണിൽ ബന്ധപ്പെടുന്നു . ആവശ്യമായ നടപടിക്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തികരിക്കുന്നു. ഇന്നലെ വൈകീട്ട്  തന്നെ 15 അംഗ മലയാളി സംഘത്തിനെ വെള്ളവും – യാത്രാമധ്യേ കഴിക്കാനാവശ്യമായ ഭക്ഷണവും നൽകി യാദ്ഗിരിയിൽ നിന്നും രാഹൂൽ ഗാന്ധിയുടെ ഓഫീസ് ഏർപ്പാടാക്കിയ ബസ്സിൽ യാത്രയാക്കുന്നു.
ഇന്നലെ രാത്രി റയ്ച്ചൂരിൽ നിന്ന് പുറപ്പെട്ട മലയാളി സംഘത്തിന് ഫ്രഷാവാനും , പ്രഭാത ഭക്ഷണം കഴിക്കാനും എല്ലാ സൗകര്യങ്ങളും കോൺഗ്രസ്സ് ഭവനിൽ ഒരുക്കി നൽകിയത് കർണാടക പി.സി.സി അദ്ധ്യക്ഷൻ , നമ്മ DK Shivakumar
എത്രയും വേഗം തമിഴ്നാട് അതിർത്തി പിന്നിടാൻ കൃഷ്ണഗിരി ചെക്ക് പോസ്റ്റിൽ കൃഷ്ണഗിരിയിൽ നിന്നുള്ള പാർലമെന്റ് അംഗം Dr A Chella Kumar MP യെ രാഹുൽ ഗാന്ധിയുടെ ഓഫീസ് പ്രത്യേകം ഏർപ്പാടാക്കിയിരുന്നു. കർണാടക-തമിഴ്നാട് സ്റ്റേറ്റുകൾ പിന്നിട്ട് വരുന്ന ആ 15 അംഗ മലയാളി സംഘത്തെ ഹൃദയത്തോട് ചേർത്ത് പിടിക്കുവാൻ  കേരളത്തിന്റെ അതിർത്തിയായ കുമളി ചെക്ക് പോസ്റ്റിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഇടുക്കി ജില്ലയുടെ ഡി.സി.സി പ്രസിഡന്റ് ശ്രീ. Ibrahimkutty Kallar ന്റെ സംഘവുമുണ്ടാവും.
അതേ അവർ തിരിച്ച് വരികയാണ് , ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ തണലിൽ അക്കൂട്ടത്തിൽ വിവിധ രാഷ്ട്രീയ ആശയ ധാരകളെ ഇന്നലെകളിൽ പുൽകിയവരുണ്ടാവും , വ്യത്യസ്ഥ കാഴ്ചപ്പാടുകളുള്ളവരുണ്ടാവാം , എന്നിരുന്നാലും ഇപ്പോൾ രാഹുൽഗാന്ധിയും, രമേശ് ചെന്നിത്തലയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന പാർട്ടിയുമൊക്കെ  അവരുടെ പൃദയങ്ങളിൽ  വിവിധ രാഷ്ട്രീയ ആശയധാരകൾക്കുമൊക്കെ അപ്പുറത്ത് ഉദാത്തമായ മനുഷ്യ സ്നേഹത്തിന്റേയും സഹാനുഭൂതിയുടെയും വലിയ പ്രതീകങ്ങളായിരിക്കും .
അതേ കൂടണയും വരെ എന്റെ പാർട്ടിയും കൂടെയുണ്ടാവും.
(ഈ ലേഖനത്തിൽ എടുത്തിരിക്കുന്ന നിലപാട് ആശയം പരാമർശങ്ങൾ എന്നിവയുടെ ഉത്തരവാദിത്തം ലേഖകനു മാത്രമാണ്, ഇത് ബെംഗളൂരു വാർത്തയുടെ പ്രഖ്യാപിത നിലപാട് ആയിക്കൊള്ളണമെന്നില്ല, നിങ്ങളുടെ ലേഖനം പ്രസിദ്ധപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ [email protected] ലേക്ക് അയക്കുക)
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us