ഇന്ന് ലോക വനിതാദിനം; ചരിത്രത്തിലേയ്ക്ക് ഒരെത്തിനോട്ടം.

ദേശത്തിന്‍റെ അതിരുകൾ മറികടന്ന്, ലോകത്തെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ആശയത്തില്‍നിന്നാണ് ലോക വനിതാദിനാചരണം എന്ന അഭിപ്രായം ഉടലെടുത്തത്. സ്ത്രീശാക്തീകരണമാണ് ഈ ദിനാചരണത്തിലൂടെ ലോകരാഷ്ട്രങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. ഈ ദിനത്തിന് ഒരുപാട് ചരിത്ര നിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്.

എന്താണ് ലോകവനിതദിനാചരണത്തിന് പ്രേരകമായ വസ്തുത? അടിച്ചമര്‍ത്തപ്പെട്ട ഒരുപറ്റം സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയുള്ള മുറവിളിയോ? തൊഴില്‍ ചെയ്യാനുള്ള അവകാശവും, അതോടൊപ്പം തുല്യ വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ആവശ്യപ്പെട്ട് സ്ത്രീകള്‍ തെരുവിലിറങ്ങിയതോ? അതേ എന്ന് വേണം കരുതാന്‍.

1857 മാർച്ച്, 8ന്, ന്യൂയോർക്കില്‍ ഒരുപറ്റം വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്. തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകളാണ് അന്ന് സംഘടിച്ചത്. കുറഞ്ഞ ശമ്പളം, ദീർഘസമയ ജോലി ഒഴിവാക്കല്‍, മുതലാളിത്ത൦, ഇവയ്ക്കെല്ലാമുപരിയായി
വോട്ടുചെയ്യാനുളള അവകാശത്തിനുവേണ്ടിയും കൂടിയാണ് ആ സ്ത്രീകള്‍ ആദ്യമായി സ്വരമുയർത്തിയത്.
പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് 8 ഏകകണ്ഠന്യേന തിരഞ്ഞെടുക്കപ്പെടാനുണ്ടായ കാരണവും ഈ ചരിത സംഭവം തന്നെയാണ്.

പിന്നീടും വര്‍ഷങ്ങള്‍ വേണ്ടി വന്നു ലോക വനിതാദിനാചരണമരംഭിക്കാന്‍. ലോക വനിതാദിനാചരണത്തിന് തുടക്കമിട്ടത് 1910ൽ കോപ്പൻഹേഗനിൽ 17 രാജ്യങ്ങളിൽ നിന്നുളള 100 പ്രതിനിധികള്‍ പങ്കെടുത്ത നടന്ന ലോകവനിതാസമ്മേളനമാണ്. ഈ സമ്മേളനമാണ്‌ വനിതാദിനാചരണത്തിന്‍റെ ആദ്യ ചുവടുവയ്പായി കണക്കാക്കുന്നത്.

1917 മാർച്ച്‌ 8 ന് റഷ്യയിൽ നടത്തിയ വനിതാദിനപ്രകടനം, റഷ്യൻ വിപ്ലവത്തിന്‍റെ ഒന്നാം ഘട്ടമായി കണക്കാക്കപ്പെടുന്നു. റഷ്യയിൽ മാർച്ച് 8 ഇന്നും വിപുലമായി ആചരിക്കുന്നു, അവിടെ അത് പൊതു അവധി ദിവസവുമാണ്.

1975ലാണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്. സമത്വത്തിന് വേണ്ടിയും അനീതിക്ക് എതിരായുമുളള സ്ത്രീപോരാട്ടങ്ങൾക്ക് ഊർജ്ജം പകരുകയെന്ന ദൗത്യമാണ് വനിതാ ദിനം കൊണ്ട് മുഖ്യമായും ഉദ്ദേശിക്കുന്നത്.

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചു പല രാജ്യങ്ങളിലും വിവിധ ആചാര അനുഷ്ടാനങ്ങൾ രൂപം കൊണ്ടിട്ടുണ്ട്‌. ഇറ്റലിയിൽ, പുരുഷന്മാർ സ്ത്രീകൾക്ക് മഞ്ഞ മിമോസ പുഷ്പങ്ങൾ നൽകുന്നത് പതിവാണ്. റഷ്യയിലും അൽബേനിയയിലും ചോക്ലേറ്റ് ഉപഹാരമായി നല്‍കാറുണ്ട്. ആദ്യകാലത്ത് സോഷ്യലിസ്റ്റുകളുടെ ഒരു പരിപാടിയായി രൂപംകൊണ്ട ഇത് ഇന്ന് രാഷ്ട്രീയഭേദമന്യേ ഒട്ടുമിക്കരാജ്യങ്ങളിലെയും ഔദ്യോഗിക പരിപാടിയായി വളർന്നു.

ചരിത്രം പരിശോധിച്ചാല്‍ എന്നും അടിച്ചമര്‍ത്തപ്പെട്ട അല്ലെങ്കില്‍ പൊതു സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട ഒരു വിഭാഗമായിരുന്നു സ്ത്രീകള്‍. സ്ത്രീകളുടെ സുരക്ഷ, തുല്യ നീതി, വിദ്യാഭ്യാസം, മാനസികവും ശാരീകവുമായ അടിച്ചമര്‍ത്തലുകളില്‍ നിന്നുള്ള മോചനം, സാമൂഹ്യരാഷ്ട്രീയ സ്ഥാപനങ്ങളിലുണ്ടാകേണ്ട തുല്യപങ്കാളിത്തം, അതിലേറെ ഭൂമിയില്‍ പിറന്നുവീഴാനുള്ള അവകാശം എന്നിവയിലെല്ലാം നമ്മുടെ സമൂഹം ഇനിയും ബഹുദൂരം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us