ബെംഗളൂരു: പരിസ്ഥിതി സൗഹൃദപരമായ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ബെംഗളൂരു ക്രാന്തിവീര സംഗൊള്ളി രായണ്ണ (കെ.എസ്.ആർ) റെയിൽവേ സ്റ്റേഷനിൽ മഴവെള്ള സംഭരണ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി ദക്ഷിണ പശ്ചിമ റെയിൽവേ. ഇതിനായി ദക്ഷിണ പശ്ചിമ റെയിൽവേയും റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 3191-ഉം തമ്മിൽ ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു.
പ്രതിവർഷം 75 ലക്ഷം ലിറ്റർ മഴവെള്ളം ശേഖരിക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയിലൂടെ വെള്ളത്തിനായുള്ള ചെലവിൽ നിന്ന് വർഷത്തിൽ ഏകദേശം ഒരു കോടി രൂപയോളം ലാഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരു ഡിവിഷണൽ റെയിൽവേ മാനേജർ അശുതോഷ് കുമാർ സിംഗിന്റെ സാന്നിധ്യത്തിൽ, ദക്ഷിണ പശ്ചിമ റെയിൽവേ അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ പ്രവീൺ കതാർക്കിയും റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 3191 ഗവർണർ അനിൽ ഗുപ്തയും തമ്മിലാണ് കരാർ ഒപ്പുവെച്ചത്.
സുസ്ഥിര വികസനത്തിനായി ഇന്ത്യൻ റെയിൽവേയും ഒരു പുറം ഏജൻസിയും തമ്മിൽ കൈകോർക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണിതെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ അശുതോഷ് കുമാർ സിംഗ് വ്യക്തമാക്കി. പദ്ധതിക്കാവശ്യമായ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ട് റോട്ടറി ഇന്റർനാഷണൽ ലഭ്യമാക്കും. ദക്ഷിണ പശ്ചിമ റെയിൽവേ ഇതിനായി സാമ്പത്തിക ബാധ്യതകളൊന്നുമില്ലാതെ സ്ഥലം മാത്രമാണ് നൽകുന്നത്. മഴവെള്ളം കാര്യക്ഷമമായി ശേഖരിക്കാനും സംഭരിക്കാനുമുള്ള ധാരാളം സ്ഥലം ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷൻ വളപ്പിലുണ്ടെന്ന് അധികൃതർ അറിയിച്ചു.
മഴവെള്ള സംഭരണത്തിന് പുറമെ, യാത്രക്കാർക്ക് ഉപകാരപ്രദമാകുന്ന നിരവധി സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളും ഈ പങ്കാളിത്തത്തിലൂടെ നടപ്പിലാക്കും. ആരോഗ്യ ക്യാമ്പുകൾ, രക്തദാന ക്യാമ്പുകൾ, സൗജന്യ നേത്ര പരിശോധന, വൃക്ഷത്തൈ നടീൽ, സ്റ്റേഷൻ സൗന്ദര്യവൽക്കരണം, ശുദ്ധജല വിതരണം, ശുചിത്വ പ്രചാരണങ്ങൾ, ഡിസാസ്റ്റർ റിലീഫ് പ്രവർത്തനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി നടപ്പിലാക്കും. നഗരത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലൊന്നായ ഇവിടെ വെള്ളം സംരക്ഷിക്കുന്നതിനൊപ്പം പ്രവർത്തനച്ചെലവ് കുറയ്ക്കാനും യാത്രാസൗകര്യങ്ങൾ വർദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കും.
