ബെംഗളൂരു: അന്താരാഷ്ട്രതലത്തിലെ യുദ്ധസാഹചര്യങ്ങളെ തുടർന്ന് അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നതോടെ അടുത്ത മാസം മുതൽ പുതിയ കാറുകളുടെ വിലയിൽ വലിയ വർധനവിന് സാധ്യത. ഓഗസ്റ്റ് മുതൽ പ്രമുഖ നിർമ്മാതാക്കൾ നിർമ്മാണച്ചെലവിലുണ്ടായ വർധനവ് കണക്കിലെടുത്ത് കാറുകളുടെ വില 50,000 രൂപ മുതൽ 70,000 രൂപ വരെ ഉയർത്താൻ ഒരുങ്ങുകയാണ്. ഇതോടെ വിലക്കയറ്റം ഒഴിവാക്കാനായി ഈ മാസം തന്നെ പുതിയ കാറുകൾ ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് അനുഭവപ്പെടുന്നത്.
ജി.എസ്.ടി-2.0 നടപ്പിലാക്കിയതിനെ തുടർന്ന് കാറുകളുടെ വിലയിൽ 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയും ഇരുചക്ര വാഹനങ്ങൾക്ക് 10,000 രൂപ മുതൽ 20,000 രൂപ വരെയും കുറവുണ്ടായിരുന്നു. ഇത് വിപണിയിൽ വാഹനം വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കൂട്ടാൻ ഇടയാക്കിയിരുന്നു. എന്നാൽ നിലവിലെ ആഗോള പ്രതിസന്ധികൾ കാരണം നിർമ്മാണച്ചെലവ് ഉയർന്നതോടെ വാഹന കമ്പനികൾ വില കൂട്ടാൻ നിർബന്ധിതരാവുകയായിരുന്നു.
മോഡലുകൾക്കനുസരിച്ച് കാറുകളുടെ എക്സ്-ഷോറൂം വിലയിൽ 45,000 രൂപ മുതൽ 50,000 രൂപ വരെയും, ഓൺ-റോഡ് വിലയിൽ 15,000 രൂപ മുതൽ 20,000 രൂപ വരെയുമാണ് വർധനവ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാരുടെയും മധ്യവർഗത്തിന്റെയും പ്രിയപ്പെട്ട 10 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വില വരുന്ന കാറുകളെയായിരിക്കും ഈ വിലവർധനവ് പ്രധാനമായും ബാധിക്കുക. എന്നാൽ ആഡംബര കാറുകളുടെ വിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ.
അടുത്ത മാസം മുതൽ നിരക്കുകൾ ഉയരുമെന്ന വാർത്ത പുറത്തുവന്നതോടെ തങ്ങൾ ഈ മാസം തന്നെ ബുക്കിംഗ് പൂർത്തിയാക്കി പണം ലാഭിച്ചതായി ഉപഭോക്താക്കൾ വ്യക്തമാക്കുന്നു. ജി.എസ്.ടി ഇളവുകൾ നൽകിയ ആശ്വാസത്തിന് പിന്നാലെ എത്തുന്ന ഈ പുതിയ വിലവർധനവ് വരും ദിവസങ്ങളിൽ സാധാരണക്കാരായ വാഹനപ്രേമികളെ കാര്യമായി ബാധിക്കും.
