ബെംഗളൂരു: നഗരത്തിലെ കൊടും ഗതാഗതക്കുരുക്കിൽ കിടന്ന് മടുത്ത്, ബിപിയും പ്രമേഹവും കൂട്ടി പണ്ടാരമടങ്ങിയിരുന്ന ഐടി ജീവനക്കാർക്കും മറ്റ് യാത്രക്കാർക്കും ഇതാ ഒരു പുതിയ ആരോഗ്യ ഔഷധം—നമ്മുടെ സ്വന്തം ‘യെല്ലോ ലൈൻ മെട്രോ’! ആർ.വി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയിൽ ഓടുന്ന മഞ്ഞ മെട്രോ യാത്രക്കാരുടെ സമയം മാത്രമല്ല, അവരുടെ ആരോഗ്യവും വൻതോതിൽ മെച്ചപ്പെടുത്തുന്നു എന്ന രസകരമായ വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മറ്റാരുമല്ല, പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) സുസ്ഥിര ഗതാഗത ലബോറട്ടറി നടത്തിയ ശാസ്ത്രീയ പഠനത്തിലാണ് ഈ ‘അത്ഭുത കണ്ടെത്തൽ’.
ട്രാൻസ്പോർട്ട് സിസ്റ്റംസ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസർ ആശിഷ് വർമ്മയുടെ നേതൃത്വത്തിൽ, യെല്ലോ ലൈൻ പാതയിലെ അറുന്നൂറോളം യാത്രക്കാരെയും പ്രദേശവാസികളെയും വെച്ചായിരുന്നു ഈ ആ ഗവേഷണം. മെട്രോ വരുന്നതിന് തൊട്ടുമുമ്പും, വന്ന് ആറ് മാസം കഴിഞ്ഞുമുള്ള ഇവരുടെ ആരോഗ്യ-മാനസിക നിലവാരമാണ് ശാസ്ത്രജ്ഞന്മാർ അരിച്ചുപെറുക്കി പരിശോധിച്ചത്. ബെംഗളൂരുവിലെ 58 ശതമാനം ആളുകളും വ്യായാമമില്ലായ്മ കാരണം കഷ്ടപ്പെടുന്നവരാണെന്നും, ഇത് രക്തസമ്മർദ്ദത്തിലേക്കും ശ്വാസകോശ രോഗങ്ങളിലേക്കും നയിക്കുന്നുവെന്നുമാണ് കണക്കുകൾ. എന്നാൽ, മെട്രോ സ്റ്റേഷനുകളിലേക്ക് നടന്നുപോയി കയറുന്നതിലൂടെ മാത്രം യാത്രക്കാർക്ക് ആഴ്ചയിൽ 50 മുതൽ 75 മിനിറ്റ് വരെ അധികമായി ശാരീരിക വ്യായാമം ലഭിക്കുന്നുണ്ടത്രേ! ഫലമോ, ജിമ്മിൽ പോകാതെ തന്നെ മിക്കവരുടെയും ആരോഗ്യം ഉഷാറായി.
റോഡിലെ അനന്തമായ ട്രാഫിക്കിൽ കിടന്ന് മാനസിക സമ്മർദ്ദവും ക്ഷീണവും അനുഭവിച്ചിരുന്നവർ ഇപ്പോൾ ഒന്നര മണിക്കൂർ മുമ്പേ ഓഫീസിലെത്തുന്ന സന്തോഷത്തിലാണ്. പണ്ട് ഓഫീസിലെത്തിയാൽ ജോലി ചെയ്യാൻ പോലും മൂഡില്ലാതിരുന്ന അവസ്ഥയിൽ നിന്ന് വലിയൊരു മോചനമാണ് മെട്രോ നൽകിയതെന്ന് യാത്രക്കാരായ ദേശ്പാണ്ഡെയും വിനയ് ശ്രീനിവാസും സാക്ഷ്യപ്പെടുത്തുന്നു. സർവേയിൽ പങ്കെടുത്ത 83 ശതമാനം പേരും മഞ്ഞ മെട്രോയ്ക്ക് ‘ഫുൾ മാർക്ക്’ നൽകിയപ്പോൾ, വ്യക്തിപരമായ കാരണങ്ങളാൽ 17 ശതമാനം പേർ മാത്രമാണ് ഇതിനോട് മുഖംതിരിച്ചത്. എന്തായാലും, മലിനീകരണത്തിൽ നിന്നും മാനസിക സമ്മർദ്ദത്തിൽ നിന്നും ഒളിച്ചോടാൻ ബെംഗളൂരു നിവാസികൾക്ക് കിട്ടിയ ഏറ്റവും വലിയ ‘ഹെൽത്ത് പാക്കേജ്’ ആയി മാറിയിരിക്കുകയാണ് ഈ മഞ്ഞ മെട്രോ ലൈൻ.
