ബെംഗളൂരു,: കർണാടക കോൺഗ്രസിനുള്ളിൽ ഏറെ നാളായി പുകയുന്ന നേതൃമാറ്റ ചർച്ചകൾ ഒടുവിൽ നിർണ്ണായക ഘട്ടത്തിലേക്ക്. മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ (മെയ് 28) സംസ്ഥാന ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയതോടെ അദ്ദേഹം പദവി ഒഴിഞ്ഞേക്കുമെന്ന റിപ്പോർട്ടുകൾ ശക്തമായി. ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി നടത്തിയ മാരത്തൺ ചർച്ചകൾക്ക് പിന്നാലെയാണ് സംസ്ഥാന രാഷ്ട്രീയത്തെ ഉറ്റുനോക്കുന്ന ഈ പുതിയ സംഭവവികാസങ്ങൾ.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ, മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെങ്കിൽ തനിക്ക് പകരം ആ സ്ഥാനത്തേക്ക് മുതിർന്ന കോൺഗ്രസ് നേതാവും നിലവിലെ മന്ത്രിയുമായ ഡോ. ജി. പരമേശ്വരയുടെ പേര് സിദ്ധരാമയ്യ മുന്നോട്ടുവെച്ചതായാണ് വിവരങ്ങൾ. ഡൽഹിയിൽ വെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സിദ്ധരാമയ്യ ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. പാർട്ടി സംഘടനയിലുള്ള ദീർഘകാല പരിചയവും മികച്ച ഭരണവൈദഗ്ധ്യവും കണക്കിലെടുക്കുമ്പോൾ ഡോ. ജി. പരമേശ്വരയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തിയെന്ന് അദ്ദേഹം ഹൈക്കമാൻഡിനെ ധരിപ്പിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇരുചേരികൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ച് ഭരണം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ഹൈക്കമാൻഡ് നേതൃമാറ്റത്തിന് മുൻകൈ എടുക്കുന്നത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മുഖ്യമന്ത്രി പദത്തിനായി ശക്തമായി രംഗത്തുണ്ട്. എന്നാൽ സിദ്ധരാമയ്യയുടെ പുതിയ നിർദ്ദേശത്തോടെ കർണാടകയിലെ പുതിയ മുഖ്യമന്ത്രി ആരാകും എന്നതിനെ ചൊല്ലിയുള്ള ആകാംഷയും ചർച്ചകളും വരും ദിവസങ്ങളിൽ കൂടുതൽ സജീവമാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]