ബെംഗളൂരു: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി അനന്തരവനും എം.എൽ.എയുമായ രോഹിത് പവാർ രംഗത്ത്. ജനുവരി 28-ന് ബാരാമതി വിമാനത്താവളത്തിന് സമീപമുണ്ടായ അപകടം ആസൂത്രിതമായ കൊലപാതകമാണെന്ന് ആരോപിച്ച് അദ്ദേഹം ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് ‘സീറോ എഫ്‌ഐആർ’ രജിസ്റ്റർ ചെയ്തു.
യുഎസിൽ സർവീസിൽ നിന്ന് വിരമിച്ച, പറക്കാൻ യോഗ്യമല്ലാത്ത വിമാനമാണ് ഇന്ത്യയിലെത്തിച്ച് ഉപയോഗിച്ചത്. 5,000 മണിക്കൂർ പറക്കൽ പരിധിയുള്ള വിമാനം 8,000 മണിക്കൂർ ഉപയോഗിച്ച ശേഷം രേഖകളിൽ തിരുത്തൽ വരുത്തിയാണ് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതെന്ന് പരാതിയിൽ പറയുന്നു.
മദ്യപിച്ച് വിമാനമോടിച്ചതിന് രണ്ട് തവണ സസ്പെൻഷൻ ലഭിച്ച പൈലറ്റ് സുമിത് കപൂറിനെ വിഐപി വിമാനത്തിന്റെ ചുമതല ഏൽപ്പിച്ചത് സംശയാസ്പദമാണ്. മുൻകൂട്ടി നിശ്ചയിച്ചിരുന്ന പൈലറ്റുമാരെ അവസാന നിമിഷം മാറ്റിയാണ് ഇദ്ദേഹത്തെ നിയമിച്ചത്.
റോഡ് മാർഗം പോകാനിരുന്ന അജിത് പവാറിന്റെ യാത്ര അവസാന നിമിഷം വിമാനത്തിലേക്ക് മാറ്റിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. കനത്ത മൂടൽമഞ്ഞും കുറഞ്ഞ ദൃശ്യപരതയും (Visibility) ഉണ്ടായിരുന്നിട്ടും ബാരാമതിയിലെ ടേബിൾടോപ്പ് റൺവേയിൽ ലാൻഡിംഗിന് അനുമതി നൽകിയത് ആരെന്ന് വ്യക്തമല്ലന്നും രോഹിത് പവാർ ഉന്നയിക്കുന്ന പ്രധാന സംശയങ്ങളിൽ സൂചിപ്പിക്കുന്നു.
ഡിജിസിഎ നിരീക്ഷണം
വിമാനം പറക്കാൻ യോഗ്യമല്ലെന്ന് അറിഞ്ഞിട്ടും നിയമങ്ങൾ ലംഘിച്ചാണ് വിഎസ്ആർ വെഞ്ച്വേഴ്സ് (VSR Ventures) പ്രവർത്തിച്ചതെന്ന് ഡിജിസിഎയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ സൂചനയുണ്ട്. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് സഹപൈലറ്റ് പരിഭ്രാന്തനായി ഒച്ചവെച്ചിട്ടും ചീഫ് പൈലറ്റ് പ്രതികരിക്കാതിരുന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു.
എന്താണ് സീറോ എഫ്‌ഐആർ?
കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ പരിധി പരിഗണിക്കാതെ തന്നെ ഏത് പോലീസ് സ്റ്റേഷനിലും പരാതി നൽകാനുള്ള നിയമസംവിധാനമാണ് സീറോ എഫ്‌ഐആർ. ബെംഗളൂരുവിൽ ഫയൽ ചെയ്ത ഈ പരാതി തുടർ അന്വേഷണങ്ങൾക്കായി മഹാരാഷ്ട്രയിലെ ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് കൈമാറും.
