ബെംഗളൂരു: ഐടി നഗരത്തിലെ വിട്ടുമാറാത്ത ട്രാഫിക് കുരുക്കിന് പരിഹാരം കാണാൻ വിപ്ലവകരമായ നീക്കവുമായി കർണാടക സർക്കാർ. ലണ്ടനിലും സിംഗപ്പൂരിലും നടപ്പാക്കി വിജയിച്ച ‘കൺജഷൻ ടാക്സ്’) ബെംഗളൂരുവിലും ഏർപ്പെടുത്താനാണ് തീരുമാനം. തിരക്കേറിയ സമയങ്ങളിൽ സ്വന്തം വാഹനവുമായി നിരത്തിലിറങ്ങുന്നവർ ഇനി പ്രത്യേക നികുതി നൽകേണ്ടി വരും.
എന്താണ് കൺജഷൻ ടാക്സ്?
തിരക്കേറിയ റോഡുകളിൽ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി ഏർപ്പെടുത്തുന്ന പ്രത്യേക നിരക്കാണിത്. ഓഫീസുകളിലേക്കും മറ്റും ആളുകൾ കൂട്ടമായി എത്തുന്ന സമയങ്ങളിൽ പ്രധാന റോഡുകളിലൂടെ സ്വകാര്യ കാറുകളോ ബൈക്കുകളോ ഓടിച്ചാൽ നിശ്ചിത തുക ഫീസായി ഈടാക്കും. നഗരവാസികളെ മെട്രോയിലേക്കും ബി.എം.ടി.സി ബസുകളിലേക്കും ആകർഷിക്കാനാണ് ഈ നീക്കം.
എവിടെയെല്ലാം നിയന്ത്രണം വരും?
കർണാടക അഞ്ചാം സംസ്ഥാന ധനകാര്യ കമ്മീഷൻ റിപ്പോർട്ട് പ്രകാരം പ്രധാനമായും താഴെ പറയുന്ന മേഖലകളിലാണ് നികുതി നടപ്പാക്കുക:
ഔട്ടർ റിങ് റോഡ് (ORR): നഗരത്തിലെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഈ മേഖലയിൽ നിയന്ത്രണം കർശനമാക്കും.
ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി: അതോറിറ്റിയുടെ കീഴിലുള്ള അഞ്ച് കോർപ്പറേഷൻ പരിധികളിലും സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തും.
ലക്ഷ്യം മലിനീകരണവും കുരുക്കും കുറയ്ക്കൽ
നിലവിൽ 1.2 കോടി വാഹനങ്ങളാണ് ബെംഗളൂരു നഗരത്തിലുള്ളത്. പ്രതിദിനം 1,500 പുതിയ വാഹനങ്ങൾ കൂടി നിരത്തിലിറങ്ങുന്നത് സ്ഥിതി സങ്കീർണ്ണമാക്കുന്നു. കൺജഷൻ ടാക്സ് വഴി ലഭിക്കുന്ന വരുമാനം നഗരത്തിലെ റോഡ് വികസനത്തിനും പൊതുഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
