ഇല്ലത്ത് നിന്നിറങ്ങിയ സിദ്ധുവിന് അമ്മാത്ത് എത്താന്‍ കഴിഞ്ഞില്ല ;രാഷ്ട്രീയ ഭാവി ത്രിശങ്കുവില്‍ ;വലവിരിച്ചു കോണ്‍ഗ്രസ്‌.

ന്യൂഡല്‍ഹി:  ബി.ജെ.പി വിട്ട നവജ്യോത് സിങ് സിദ്ദുവിനെ പാര്‍ട്ടിയിലെടുക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച സിദ്ദു ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും ആ സാധ്യത ഇപ്പോള്‍ ഏറക്കുറെ അടഞ്ഞു. സിദ്ദു മുന്നോട്ട് വച്ച ഉപാധികള്‍ ആം ആദ്മി പാര്‍ട്ടി തള്ളിയതോടെ യാണിത്. ആസന്നമായ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ നിര്‍ദേശിക്കണമെന്നാണ് സിദ്ദു മുന്നോട്ടുവച്ച പ്രധാന ആവശ്യം.ഭാര്യ നവജ്യോത് കൗര്‍ സിദ്ദുവിന് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്നായിരുന്നു രണ്ടാമത്തെ ആവശ്യം. എന്നാല്‍ സിദ്ദുവിന്റെ ഈ രണ്ട് ഉപാധികളും ആം ആദ്മി  തള്ളിക്കളഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സിദ്ദു ഉപാധികള്‍ മുന്നോട്ടുവച്ചത്.

ഒരു കുടുംബത്തില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ പേരെ മത്സരിപ്പിക്കില്ല എന്ന ആം ആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട് ഭാര്യയ്ക്കും ടിക്കറ്റ് എന്ന സിദ്ദുവിന്റെ ആവശ്യം തള്ളാന്‍ കാരണമായി. ഉപാധികളൊന്നുമില്ലാതെ പാര്‍ട്ടിയില്‍ ആര്‍ക്കും ചേരാമെന്ന് സിദ്ദുവിന്റെ പേര് പരാമര്‍ശിക്കാതെ ആം ആദ്മി നേതാവ് അശുതോഷ് പ്രതികരിച്ചു. ആം ആദ്മിയിലേക്കുള്ള സാധ്യത മങ്ങിയതോടെ കോണ്‍ഗ്രസ് നേതൃത്വം സിദ്ദുവിനായി രംഗത്തിറങ്ങി.

അമൃത്സര്‍ ലോക്‌സഭാ സീറ്റ് സിദ്ദുവിനോ ഭാര്യക്കോ നല്‍കാന്‍ തയാറാണെന്നും കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിദ്ദുവിനെ തഴഞ്ഞ് അമൃത്സര്‍ സീറ്റില്‍ അരുണ്‍ ജെയ്റ്റിലിയെ സ്ഥാനാര്‍ഥിയാക്കിയത് മുതല്‍ ബി.ജെ.പി നേതൃത്വവുമായി സിദ്ദു അത്ര രസത്തിലായിരുന്നില്ല. ജെയ്റ്റിലിയാകട്ടെ അവിടെ കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ്ങിനോട് തോല്‍ക്കുകയും ചെയ്തു.

ചര്‍ച്ചയ്ക്ക് സിദ്ദു സന്നദ്ധത പ്രകടിപ്പിച്ചാല്‍ ഉപാധികളില്‍ ചര്‍ച്ചയാകാമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നത് പരിഗണിക്കില്ലെങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനം സിദ്ദുവിന് വാഗ്ദാനമായി കോണ്‍ഗ്രസ് മുന്നോട്ടുവച്ചിട്ടുണ്ട്. സിദ്ദു പാര്‍ട്ടി വിട്ടെങ്കിലും ഭാര്യ നവജ്യോത് കൗര്‍ ഇപ്പോഴും ബി.ജെ.പി നിയമസഭാംഗമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us