ബെംഗളൂരു: കേന്ദ്രസർക്കാർ പുതിയതായി കൊണ്ടുവന്ന പാൻമസാല സെസിൽനിന്നുള്ള വരുമാനത്തിന്റെ പകുതി സംസ്ഥാനവുമായി പങ്കിടണമെന്ന ആവശ്യവുമായി കർണാടക സർക്കാർ. ഈ ആവശ്യം ഉന്നയിച്ചു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. സെസിൽനിന്നുള്ള വരുമാനം നേരിട്ടുതന്നെ പങ്കിടണമെന്നും പദ്ധതികളിലൂടെയുള്ള സഹകരണം പോരെന്നും കത്തിൽ വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് പാൻമസാല സെസ് ബിൽ ലോക്‌സഭയിൽ പാസാക്കിയത്. സെസിനെ പൂർണമായും പിന്തുണയ്ക്കുന്നു. എന്നാൽ, ഈ ഇനത്തിൽ സംസ്ഥാനത്തുനിന്ന് പിരിക്കുന്ന തുകയുടെ 50 ശതമാനം സംസ്ഥാനത്തിന് ലഭിക്കണമെന്നും വരുമാനം നേരിട്ടുപങ്കിടുന്നതിന് പകരം കേന്ദ്രസർക്കാർ ആവിഷ്കരിച്ചുനടപ്പാക്കുന്ന ആരോഗ്യപദ്ധതികൾ സംസ്ഥാനങ്ങൾക്ക് അനുവദിക്കാനുള്ള നീക്കം അംഗീകരിക്കാൻകഴിയില്ലെന്നും സിദ്ധരാമയ്യ അറിയിച്ചു.
സെസിന്റെ വിഹിതം നൽകാതെ ആരോഗ്യപദ്ധതി നടപ്പാക്കുന്നത് സംസ്ഥാനങ്ങളുടെ അധികാരത്തിനുമേൽ നടത്തുന്ന കടന്നുകയറ്റമാണ്. ഇത് അനുവദിക്കാനാകില്ല. ജിഎസ്ടി നടപ്പാക്കുന്നതിലെ പോരായ്മകളിലൂടെ സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടായിട്ടുണ്ടെന്നും ഇത് നികത്താൻ കേന്ദ്രം സഹായം നൽകിയിട്ടില്ലെന്നും കുറ്റപ്പെടുത്തി. ഈ വർഷം ജിഎസ്ടി വരുമാനത്തിൽ 9000 കോടിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ജിഎസ്ടി നടപ്പാക്കിയതുമൂലമുള്ള നഷ്ടപരിഹാരം നൽകാൻ കേന്ദ്രം തയ്യാറാകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]