ശ്രദ്ധിക്കുക നഗാരത്തിലെ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ അധികവും ഇരയാകുന്നവരിൽ മലയാളികൾ

ബെംഗളൂരു : ബെംഗളൂരുവിൽ ജോലി വാഗ്ദാനംചെയ്തു പണംതട്ടുന്ന സംഭവങ്ങൾ കൂടിവരുന്നു. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പരസ്യങ്ങൾകണ്ട് ഇതേക്കുറിച്ച് കൂടുതൽ അന്വേഷിക്കാതെ ജോലിലഭിക്കുമെന്ന് വിചാരിച്ച് ഇറങ്ങിത്തിരിക്കുന്നവരാണ് തട്ടിപ്പിനിരയാകുന്നത്. കബളിപ്പിക്കപ്പെടുന്നതിൽ നല്ലൊരു ശതമാനവും മലയാളികളാണ്.

സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടിങ് ജോലി ഉണ്ടെന്ന പരസ്യംകണ്ട് ബെംഗളൂരുവിലെത്തിയ പാലക്കാട് മണ്ണാർക്കാട് സ്വദേശിയും സുഹൃത്തുക്കളുമാണ് ഏറ്റവും ഒടുവിൽ കബളിപ്പിക്കപ്പെട്ടത്. കോവിഡിനുശേഷമാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ കൂടിയത്.

കഴിഞ്ഞ ഓഗസ്റ്റ് 27-നാണ് മണ്ണാർക്കാട് സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ ഇന്റർവ്യൂവിനെത്തിയത്. നഗർഭാവിയിലെ ലോജിസ്റ്റിക് സ്ഥാപനത്തിൽ അക്കൗണ്ടിങ് ജോലിക്കായിട്ടായിരുന്നു ഇന്റർവ്യൂ. മലയാളം സംസാരിക്കുന്നവരായിരുന്നു ഓഫീസിലുണ്ടായിരുന്നത്.

ഇന്റർവ്യൂ പാസായെന്ന് അറിയിച്ച് ജോയിനിങ് ഫീസായി 3800 രൂപ വാങ്ങി. സെപ്റ്റംബർ രണ്ടിന് ജോയിൻചെയ്യാനാണ് അറിയിച്ചത്. പിന്നീട് ഫോൺ വിളിച്ചപ്പോൾ അവർ എടുത്തില്ല. പിന്നെ മെസേജ് അയച്ചപ്പോൾ 10-നും 15-നും ഇടയിൽ ജോയിൻ ചെയ്യാമെന്ന് പറഞ്ഞു. 13-ന് വിളിച്ചപ്പോൾ ഓണം കഴിയട്ടെയെന്ന് പറഞ്ഞു.

പിന്നീട് വിളിച്ചിട്ടും കിട്ടാതായതോടെയാണ് തട്ടിപ്പാണെന്ന് സംശയമുയർന്നതെന്ന് യുവാവ് പറഞ്ഞു.

മലയാളികളും തമിഴ്‌നാട്ടുകാരുമായിരുന്നു അഭിമുഖത്തിന് വന്നവരിൽ കൂടുതൽ. നാട്ടിൽനിന്ന് സ്വകാര്യ ബസിൽ ബെംഗളൂരുവിൽപ്പോയി വന്നതുവഴി മൊത്തം 9000 രൂപ ചെലവായി.

കൊടുത്ത ഫീസും യാത്രച്ചെലവും തിരിച്ചുകിട്ടാനുള്ള ശ്രമംനടത്തിവരുകയാണ് യുവാക്കൾ. ഇതിനുമുൻപ്‌ പലതവണ ഇത്തരത്തിലുള്ള തട്ടിപ്പുകൾ ബെംഗളൂരുവിലുണ്ടായിട്ടുണ്ട്.

കഴിഞ്ഞവർഷം നാട്ടിൽനിന്ന് ജോലിക്കെത്തിയ യുവാക്കളിൽനിന്ന് സ്ഥാപനം 3000 രൂപവീതം വാങ്ങിയശേഷം വാഗ്ദാനംചെയ്ത ജോലി കൊടുക്കാതെ കബളിപ്പിച്ചിരുന്നു.

ഈ യുവാക്കളെ കമ്പനി ക്വാർട്ടേഴ്‌സാണെന്നു പറഞ്ഞ് ആനെക്കലിന് സമീപം മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

സമാനമായ തട്ടിപ്പുകൾ ഏറെയുണ്ടായിട്ടും യുവാക്കൾ കബളിപ്പിക്കപ്പെടുന്നത് തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us