സാമാജികര്‍ക്കു നിയമസഭയിലെത്താന്‍ സമയമില്ല;കോറം തികയാന്‍ കാത്തിരുന്നത് ഒന്നര മണിക്കൂര്‍;കര്‍ണാടക നിയമസഭയില്‍ നടന്ന സംഭവ വികാസങ്ങള്‍ ഇങ്ങനെ.

ബെംഗളൂരു:  കർണാടക നിയമസഭ അടുത്ത 16നു നടക്കുന്ന ബജറ്റ് സമ്മേളനത്തിനായി പിരിഞ്ഞു. മന്ത്രിമാരും സാമാജികരും എത്താത്തതിനെ തുടർന്ന് ക്വോറം തികയാതെ വന്നതിനാൽ, ഒന്നര മണിക്കൂറോളം വൈകിയാണ് ഇന്നലെ സഭ ചേർന്നത്. രാവിലെ 10ന് തുടങ്ങേണ്ട സമ്മേളനം 11.20ന് മാത്രമാണ് ആരംഭിക്കാനായത്. 225 അംഗ നിയമസഭയിൽ, 25 അംഗങ്ങളെങ്കിലും തികച്ചുണ്ടെങ്കിൽ മാത്രമേ നടപടികൾ ആരംഭിക്കാനാകൂ എന്നാണു ചട്ടം.സഭാ നടപടികൾ ആരംഭിച്ചയുടൻ സ്കൂളുകളിലെ ഉച്ചക്കഞ്ഞി പാചകത്തൊഴിലാളുടെ പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടർ ഉന്നയിച്ചു.

പ്രാഥമിക വിദ്യാഭ്യാസ മന്ത്രി തൻവീർ സേട്ടാണ് ഉത്തരം പറയേണ്ടതെന്നും നിർഭാഗ്യവശാൽ അദ്ദേഹം സഭയിലോ പ്രതിഷേധ സ്ഥലത്തോ ഇല്ലെന്ന് ഒഴിഞ്ഞു കിടക്കുന്ന ഇരപ്പിടങ്ങളിലേക്കു ചൂണ്ടി ഷെട്ടർ പറഞ്ഞു.തുടർന്ന് ഡപ്യൂട്ടി സ്പീക്കർ ശിവശങ്കര റെഡ്ഡി, സഭയിൽ എത്താതിരിക്കാൻ നേരത്തേ അനുമതി ചോദിച്ചവരുടെ ലിസ്റ്റ് വായിച്ചു. ഏഴു മന്ത്രിമാർ സഭയിലില്ലെന്നും ഉത്തരവാദിത്തബോധമില്ലെങ്കിൽ സമ്മേളനം നടത്തേണ്ടതിന്റെ കാര്യമില്ലെന്നും ഷെട്ടർ പ്രതികരിച്ചു.

മന്ത്രിമാർ സഭയിലെത്താതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ജഗദീഷ് ഷെട്ടർ ചോദിച്ചു. തങ്ങൾക്കും വ്യക്തിപരമായ തിരക്കുണ്ട്. പ്രതിപക്ഷ അംഗങ്ങളുടെ അഭാവത്തിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഷെട്ടറുടെ പരാമർശങ്ങളെ മുതിർന്ന കോൺഗ്രസ് നേതാവും ആരോഗ്യമന്ത്രിയുമായ രമേഷ്കുമാറും അനുകൂലിച്ചു. സാങ്കേതികമായി ആളെണ്ണം തികഞ്ഞതുകൊണ്ടു മാത്രം സഭ ചേരുന്നതിൽ അർഥമില്ല. മന്ത്രിമാർക്കും അംഗങ്ങൾക്കും അവരെ തിരഞ്ഞെടുത്തു സഭയിലേക്കു വിട്ട ജനങ്ങളോട് ഉത്തരവാദിത്തമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 16 മുതൽ 28 വരെയാണ് ബജറ്റ് സമ്മേളനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us