രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബെംഗളൂരുവിൽ

ബെംഗളൂരു: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ബെംഗളൂരുവിൽ നിര്‍മിക്കുമെന്ന് റിപ്പോര്‍ട്ട്.

രണ്ട് ചെയര്‍-കാര്‍ ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍മിക്കുന്നതിനായി ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറി(ഐസിഎഫ്) സെപ്റ്റംബര്‍ അഞ്ചിന് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.

ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 280 കിലോമീറ്ററും പ്രവര്‍ത്തന വേഗത മണിക്കൂറില്‍ 250 കിലോമീറ്ററുമാണ്. ട്രെയിനുകള്‍ ബംഗളുരുവിലെ ബിഇഎംഎല്‍ പ്ലാന്റില്‍ നിര്‍മിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ബിഇഎംഎല്‍ മാത്രമാണ് രണ്ട് എട്ട്-കാര്‍ ട്രെയിന്‍ സെറ്റ് നിര്‍മ്മിക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചത്. ടെന്‍ഡര്‍ നടപടികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനമെടുക്കും.

രണ്ട് ട്രെയിനുകള്‍ക്കുള്ള ചെറിയ ഓര്‍ഡര്‍ ആയതിനാല്‍ മറ്റ് കമ്പനികളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. രണ്ടര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം, ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറി ജനറല്‍ മാനേജര്‍ യു. സുബ്ബറാവു പറഞ്ഞു.

എന്നാല്‍ കരാറിന്റെ തുകയെത്രയാണെന്നാണ് ബിഇഎംഎല്‍-മേധ സര്‍വോ ഡ്രൈവ്‌സ് വ്യക്തമാക്കിയിട്ടില്ല. നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍എച്ച്‌എസ്‌ആര്‍സിഎല്‍) വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍വേ ഇടനാഴിയിലാണ് (എംഎഎച്ച്‌എസ്‌ആര്‍)ഈ ട്രെയിനുകള്‍ സര്‍വീസ് നടത്തുക.

508 കിലോമീറ്റര്‍ എംഎഎച്ച്‌എസ്‌ആര്‍(MAHSR) ഇടനാഴി മഹാരാഷ്ട്രയിലെ മുംബൈയേയും ഗുജറാത്തിലെ അഹമ്മദാബാദിനേയും തമ്മില്‍ ബന്ധിപ്പിക്കും. 1.1 ലക്ഷം കോടിയാണ് പാതയുടെ നിര്‍മാണചെലവ്.

നേരത്തെ ജപ്പാനീസ് സാങ്കേതികവിദ്യയില്‍ തീര്‍ത്ത ഷിന്‍കാന്‍സെന്‍ ഇ-5 ട്രെയിനുകളാണ് ഈ പാതയില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നത്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയിലോടുന്ന ട്രെയിനുകളാണിവ.

എന്നാല്‍ ഈ ട്രെയിനുകളുടെ വില താങ്ങാന്‍ കഴിയാതെ വന്നതോടെയാണ് അതിവേഗ ട്രെയിനുകള്‍ തദ്ദേശീയമായി നിര്‍മിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം തീരുമാനിച്ചത്.

ബിഇഎംഎല്ലിന്റെ കാര്‍ബോഡി കഴിവും മേധയുടെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം വൈദഗ്ധ്യവും ഉപയോഗിച്ച്‌ യൂറോപ്യന്‍ നിലവാരത്തിലുള്ള തദ്ദേശീയ ഹൈസ്പീഡ് ട്രെയിന്‍ നിര്‍മിക്കാന്‍ കഴിയും, ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2026 ഡിസംബറോടെ മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയുള്ള ആദ്യ ട്രെയിന്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എംഎഎച്ച്‌എസ്‌ആര്‍ ലൈനിലെ സൂറത്ത്-ബിലിമോറ സെക്ഷനിലാകും പരീക്ഷയോട്ടം നടക്കുക.

ട്രെയിനിന്റെ സീറ്റിംഗ് കപ്പാസിറ്റി 174 ആയിരിക്കും. യാത്രക്കാരുടെ ആവശ്യങ്ങള്‍ അനുസരിച്ച്‌ ട്രെയിനിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. ഭാവിയില്‍ കോച്ചുകളുടെ എണ്ണം 12 മുതല്‍ 16 വരെ വര്‍ധിപ്പിക്കും, അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us