രേണുകാസ്വാമി കൊലക്കേസ്; കേസിൽ അറസ്റ്റിലായവർ 17 ആയി

darshan

ബെംഗളൂരു : നടൻ ദർശൻ ഉൾപ്പെട്ട രേണുകാസ്വാമി കൊലക്കേസിൽ കൊലയ്ക്കുമുമ്പ് ദർശനും സംഘവും ബെംഗളൂരുവിലെ ബാറിൽ പാർട്ടി നടത്തിയതായി പോലീസ്.

പാർട്ടിക്കുശേഷമാണ് ദർശൻ കൊലനടത്തിയ പട്ടണഗെരെയിലെ ഷെഡ്ഡിലേക്കുപോയത്. പാർട്ടിയിൽ ദർശനൊപ്പം പങ്കെടുത്ത കന്നഡ ഹാസ്യനടൻ ചിക്കണ്ണയെ ചൊവ്വാഴ്ച പോലീസ് ചോദ്യംചെയ്തു.

ദർശന്റെ അടുത്ത സുഹൃത്തായ ചിക്കണ്ണയെ കേസിൽ സാക്ഷിയാക്കാനാണ് പോലീസ് ഒരുങ്ങുന്നത്. ചിക്കണ്ണ കൊലപാതകസംഘത്തിനൊപ്പം പട്ടണഗെരെയിലേക്ക് പോകാതെ മടങ്ങുകയായിരുന്നു.

കേസന്വേഷണവുമായി സഹകരിക്കുമെന്ന് ചിക്കണ്ണ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബെംഗളൂരുവിലെ ആർ.ആർ. നഗറിലെ ബാറിലാണ് പാർട്ടി നടത്തിയത്. ദർശനെയും മറ്റു പ്രതികളെയും ഈ ബാറിലെത്തിച്ച് തെളിവെടുപ്പുനടത്തി.

അതിനിടെ, രേണുകാസ്വാമിയെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാളെക്കൂടി പോലീസ് അറസ്റ്റുചെയ്തു. ആർ.ആർ. നഗർ സ്വദേശി രാജു എന്ന ധൻരാജാണ് അറസ്റ്റിലായത്.

ക്രൂരമായി മർദിക്കുന്നതിനിടെ രേണുകാസ്വാമിയെ ഷോക്കേൽപ്പിച്ചത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. ഷോക്കേൽപ്പിക്കാൻ ഉപയോഗിച്ച ഉപകരണം പോലീസ് കണ്ടെടുത്തു.

ദർശന്റെ വീട്ടിൽ വളർത്തുനായകളെ പരിപാലിക്കുന്നത് ഇയാളായിരുന്നു. രേണുകാസ്വാമിയുടെ സ്വകാര്യഭാഗങ്ങളിൽ കൊലയാളിസംഘം ഷോക്കേൽപ്പിച്ചെന്നാണ് പോലീസ് കണ്ടെത്തൽ. ഇതോടെ കേസിൽ അറസ്റ്റിലായവർ 17 ആയി.

രേണുകാസ്വാമിയുടെ മൊബൈൽ ഫോൺ അന്വേഷണസംഘത്തിന് ഇനിയും കണ്ടെടുക്കാനായില്ല. മൃതദേഹം ഉപേക്ഷിച്ച ഓവുചാലിൽ ഫോൺ എറിഞ്ഞതായാണ് സംശയം.

ഈ ഫോൺ ഉപയോഗിച്ചാണ് രേണുകാസ്വാമി ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് സാമൂഹികമാധ്യമത്തിലൂടെ മോശം സന്ദേശങ്ങളയച്ചത്.

ഫോൺ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ തെളിവുകൾ ശേഖരിക്കാൻ ഇൻസ്റ്റഗ്രാമിന്റെ സഹായം തേടാനൊരുങ്ങുകയാണ് പോലീസ്.

കേസന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ അറിയിച്ചു. വിജയനഗർ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ എസ്.കെ. ഉമേഷ് നേതൃത്വം നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us