സ്വവര്‍ഗ വിവാഹം നിയമപരമാക്കാൻ ആവശ്യം: ഹർജികൾ ഭരണഘടനാ ബെഞ്ചിന്

ഡൽഹി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. അഞ്ചംഗ ബെഞ്ച് ഏപ്രില്‍ 18-ന് ഹര്‍ജികളില്‍ അന്തിമ വാദം കേള്‍ക്കും. വാദം തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.

സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം സ്വവര്‍ഗ ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അന്തിമവാദം കേള്‍ക്കുക. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിന് വിടുന്നതെന്നും വിധി പ്രസ്താവം സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഹര്‍ജികളിലെ വാദം തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചു. വിഷയത്തില്‍ നിയമനിര്‍മാണം നടത്താന്‍ പാര്‍ലമെന്റിനാണ് അധികാരമെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസ്റ്റര്‍ ജെനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. അതേസമയം സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നത് അംഗീകരിക്കാന്‍ ആകില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം കഴിഞ്ഞ ദിവസം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

സ്വവര്‍ഗ വിവാഹം ഭാരതീയ വിവാഹ സങ്കല്‍പ്പത്തിന് യോജിച്ചതല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാന്‍ ഭരണഘടന നല്‍കുന്ന അവകാശം സ്വവര്‍ഗ വിവാഹത്തിന് ഉള്ളതല്ലെന്നും സ്വവര്‍ഗ വിവാഹം ഒരു പൗരന്റെ മൗലികാവകാശമായി പരിഗണിക്കാനാവില്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. ആവശ്യമെങ്കില്‍ ഹര്‍ജികളില്‍ മൂന്നാഴ്ചയ്ക്കകം കേന്ദ്രത്തിന് അധിക സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us