ബെംഗളൂരു: പേമാരിയിൽ നഗരം മുഴുവൻ വെള്ളത്തിനടിയിലായപ്പോഴും കർത്തവ്യബോധത്തിനൊപ്പം ഹൃദയത്തിൽ നന്മയും കാത്തുസൂക്ഷിച്ച് ബെംഗളൂരു പോലീസ്. നഗരത്തിൽ പെയ്ത ശക്തമായ മഴയ്ക്കിടയിൽ റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടിയ ഭിന്നശേഷിക്കാരനായ യുവാവിനെ തോളിലേറ്റിക്കൊണ്ട് സുരക്ഷിത സ്ഥാനത്ത് എത്തിച്ച അനിൽ എന്ന പോലീസ് കോൺസ്റ്റബിളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെയും പൊതുജനങ്ങളുടെയും പ്രശംസ ഏറ്റുവാങ്ങുന്നത്.
ബെംഗളൂരുവിലെ ബൈതാരായണപുര പോലീസ് സ്റ്റേഷൻ പരിധിയിലാണ് മനസ്സ് നിറയ്ക്കുന്ന ഈ സംഭവം നടന്നത്. മഴയെത്തുടർന്ന് നഗരത്തിലെ റോഡുകളെല്ലാം തോടുകളായി മാറിയ സാഹചര്യത്തിൽ, വെള്ളക്കെട്ടിലൂടെ നടന്നുപോകാൻ സാധിക്കാതെ ഒരു യുവാവ് വഴിയിൽ കുടുങ്ങുകയായിരുന്നു. ഇതുകണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന അനിൽ ഒട്ടും മടിക്കാതെ യുവാവിന്റെ അടുത്തേക്ക് ചെല്ലുകയും അദ്ദേഹത്തെ സ്വന്തം തോളിൽ ചുമന്നുകൊണ്ട് വെള്ളക്കെട്ടുള്ള റോഡ് മുറിച്ചുകടക്കാൻ സഹായിക്കുകയുമായിരുന്നു.
പെട്ടെന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ പൊതുജനങ്ങൾക്ക് സുരക്ഷയൊരുക്കാൻ നഗരത്തിലെ പോലീസുകാർ മുഴുവൻ മഴ നനഞ്ഞുകൊണ്ട് കഠിനമായി ജോലി ചെയ്യുന്നതിനിടയിലാണ് അനിലിന്റെ ഈ കാരുണ്യപ്രവർത്തി. ഡ്യൂട്ടി കൃത്യമായി നിർവഹിക്കുന്നതിനൊപ്പം സഹജീവികളോട് കാണിക്കേണ്ട കരുതലിന്റെ വലിയൊരു മാതൃകയാണ് ഈ ഉദ്യോഗസ്ഥൻ കാണിച്ചുതന്നിരിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രതികരണങ്ങൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]