ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറാൻ നീക്കം; പ്രതിഷേധവുമായി യാത്രക്കാർ

ബെംഗളൂരു: ഐടി നഗരത്തിന്റെ ഏറെ നാളത്തെ കാത്തിരിപ്പായ നമ്മ മെട്രോ ‘ബ്ലൂ ലൈൻ’ റൂട്ടിന്റെ പ്രവർത്തനവും പരിപാലനവും സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാനുള്ള ബി.എം.ആർ.സി.എൽ (ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്) നീക്കത്തിനെതിരെ യാത്രക്കാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നു. വരും ദിവസങ്ങളിൽ സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ വലിയ രീതിയിലുള്ള സമരങ്ങളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പാണ് മെട്രോ യാത്രക്കാരുടെ സംഘടനകളും പൊതുജനങ്ങളും നൽകുന്നത്.

സെൻട്രൽ സിൽക്ക് ബോർഡിനെ കെ.ആർ. പുരം വഴി കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന 58.19 കിലോമീറ്റർ നീളമുള്ളതാണ് ഈ നിർദിഷ്ട ബ്ലൂ ലൈൻ. ആകെ 30 സ്റ്റേഷനുകളുള്ള ഈ പാത ഈ വർഷം ഡിസംബറിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് ബി.എം.ആർ.സി.എൽ. സെൻട്രൽ സിൽക്ക് ബോർഡ് മുതൽ കെ.ആർ. പുരം വരെയുള്ള 19.75 കിലോമീറ്റർ റൂട്ടിൽ 13 സ്റ്റേഷനുകളും, കെ.ആർ. പുരം മുതൽ വിമാനത്താവളം വരെയുള്ള 38.44 കിലോമീറ്റർ റൂട്ടിൽ 17 സ്റ്റേഷനുകളുമാണ് ഉള്ളത്. 14,788 കോടി രൂപയെന്ന വൻ തുക ചെലവഴിച്ചാണ് ഈ പാതയുടെ നിർമ്മാണം പൂർത്തിയാക്കുന്നത്.

  തകർന്ന റോഡുകളും ഗതാഗതക്കുരുക്കും വില്ലനായി; ബെംഗളൂരുവിൽ ആറ് വിദ്യാർത്ഥികൾക്ക് യുപിഎസ്‌സി പരീക്ഷ എഴുതാനായില്ല

എന്നാൽ, നിർമ്മാണം പൂർത്തിയാകുന്നതോടെ സിൽക്ക് ബോർഡ്-എയർപോർട്ട് ബ്ലൂ ലൈനിന്റെ പൂർണ്ണമായ അറ്റകുറ്റപ്പണികളും നടത്തിപ്പും സ്വകാര്യ മേഖലയ്ക്ക് വിട്ടുനൽകാൻ ടെൻഡർ വിളിക്കാനാണ് ബി.എം.ആർ.സി.എൽ നിലവിൽ പദ്ധതിയിടുന്നത്. ഈ കരാർ യാഥാർത്ഥ്യമായാൽ ബി.എം.ആർ.സി.എല്ലിന്റെ ചരിത്രത്തിൽ ആദ്യമായാകും ഒരു മെട്രോ ലൈനിന്റെ പൂർണ്ണ ചുമതല സ്വകാര്യ കമ്പനിക്ക് കൈമാറുന്നത്.

മറ്റ് ലൈനുകളിൽ ഹൗസ് കീപ്പിംഗും സുരക്ഷയും നിലവിൽ ഔട്ട്‌സോഴ്‌സ് ചെയ്തിട്ടുണ്ടെന്നും, എന്നാൽ ബ്ലൂ ലൈനിലും ഭാവി പദ്ധതികളിലും ഡൽഹി, ചെന്നൈ മെട്രോകളുടെ മാതൃകയിൽ കൂടുതൽ വിപുലമായ ഔട്ട്‌സോഴ്‌സിംഗാണ് പരിഗണിക്കുന്നതെന്നും ബി.എം.ആർ.സി.എൽ ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ യശ്വന്ത് ചൗഹാൻ വ്യക്തമാക്കി. ട്രെയിൻ സർവീസ് ഓപ്പറേഷൻ, സ്റ്റേഷൻ കൺട്രോളർ, സിഗ്നലിംഗ്, വൈദ്യുതി വിതരണം, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ എന്നിവയുടെ പ്രവർത്തനവും പരിപാലനവുമെല്ലാം സ്വകാര്യ ഏജൻസികൾക്ക് കൈമാറുന്ന കാര്യമാണ് പരിഗണനയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ന​ഗരത്തിലെ തിരക്കേറിയ ഈ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം; മെയ് 21 വരെ വഴിതിരിച്ചുവിടൽ

അതേസമയം, ബി.എം.ആർ.സി.എല്ലിന്റെ ഈ നീക്കത്തിനെതിരെ യാത്രക്കാർക്കിടയിൽ കടുത്ത രോഷമാണ് ഉയരുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ചെലവേറിയ മെട്രോ സർവീസുകളിലൊന്നായ നമ്മ മെട്രോ, മറ്റ് സംസ്ഥാനങ്ങളിലെ മെട്രോകളെ അപേക്ഷിച്ച് മികച്ച വൃത്തിയും ഗുണനിലവാരവും പുലർത്തുന്നതാണെന്ന് പതിവ് യാത്രക്കാരനായ രാജു അഭിപ്രായപ്പെട്ടു. എന്നാൽ ബ്ലൂ ലൈനിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നതോടെ നിലവിലുള്ള ഈ ഗുണനിലവാരവും സുരക്ഷിതത്വവും നഷ്ടപ്പെടുമോ എന്ന ആശങ്ക അദ്ദേഹം പങ്കുവെച്ചു. ഒരു കാരണവശാലും മെട്രോയുടെ സമ്പൂർണ്ണ മാനേജ്‌മെന്റ് സ്വകാര്യ മേഖലയ്ക്ക് വിട്ടുനൽകാൻ അനുവദിക്കില്ലെന്നും, അധികൃതർ ഈ നീക്കവുമായി മുന്നോട്ട് പോയാൽ ശക്തമായ പോരാട്ടവും പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങുമെന്നും യാത്രക്കാർ മുന്നറിയിപ്പ് നൽകുന്നു.

വിമാനത്താവള റൂട്ടിലെ ബ്ലൂ ലൈൻ പൂർണ്ണമായും സ്വകാര്യവൽക്കരിക്കാനുള്ള നിർദ്ദേശവുമായി ബി.എം.ആർ.സി.എൽ മുന്നോട്ട് പോകുമ്പോൾ, യാത്രാദുരിതത്തിന് പരിഹാരമാകേണ്ട മെട്രോ പാത തർക്കങ്ങളിലേക്ക് വഴിമാറുകയാണ്. യാത്രക്കാരുടെ ശക്തമായ എതിർപ്പിന്റെ പശ്ചാത്തലത്തിൽ ബി.എം.ആർ.സി.എൽ അധികൃതർ ഇനി എന്ത് തീരുമാനമെടുക്കുമെന്നാണ് ഐടി നഗരം ഉറ്റുനോക്കുന്നത്.

  വിജയ്‌യുടെ ജയം പ്രവചിച്ച ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് ഇനി മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി; വിജയ്‌യുടെ 'രഹസ്യ ശിൽപി' ആരെന്ന് അറിയാം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts