ബെംഗളൂരു: അശോക് നഗറിലെ വിജനമായ പറമ്പിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് ആത്മഹത്യയെന്ന് പോലീസ് സ്ഥിരീകരിച്ചു. വിൽസൺ ഗാർഡൻ സ്വദേശിയായ ഗൗതം (28) ആണ് മരിച്ചത്. കഴുത്തറുക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് കൊലപാതകമാണെന്ന പ്രാഥമിക സംശയത്തിലായിരുന്ന കേസിനാണ് ഒടുവിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചുരുളഴിഞ്ഞത്.
സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് ജീവനക്കാരനായിരുന്ന ഗൗതം, കടുത്ത വിഷാദരോഗത്തെ തുടർന്ന് ഏതാനും മാസങ്ങളായി ജോലിക്ക് പോയിരുന്നില്ല. ലഹരിവിമുക്ത കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം സംഭവത്തിന്റെ തലേദിവസമാണ് ഇയാൾ വീട്ടിൽ തിരിച്ചെത്തിയത്. വെള്ളിയാഴ്ച പുലർച്ചെ വിജനമായ സ്ഥലത്ത് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ ഗൗതമിന്റെ മൃതദേഹം വഴിയാത്രക്കാരാണ് ആദ്യം കണ്ടത്. തുടർന്ന് ഇവർ വിവരമറിയിച്ചതിനെ തുടർന്ന് അശോക് നഗർ പോലീസ് സ്ഥലത്തെത്തുകയായിരുന്നു.
മൃതദേഹം കിടന്ന രീതിയും മുറിവിന്റെ ആഴവും പരിശോധിച്ച അന്വേഷണസംഘം ആദ്യഘട്ടത്തിൽ ഇതൊരു ആസൂത്രിത കൊലപാതകമാകാമെന്നാണ് കരുതിയത്. എന്നാൽ സംഭവസ്ഥലത്തുനിന്നും ശേഖരിച്ച തെളിവുകൾ, വിരലടയാളങ്ങൾ, ഗൗതമിന്റെ അവസാനത്തെ നീക്കങ്ങൾ വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ എന്നിവ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് ഇയാൾ സ്വയം ജീവനൊടുക്കിയതാണെന്ന നിഗമനത്തിൽ പോലീസ് എത്തിയത്.
ഗൗതമിന് മുൻപും കടുത്ത ആത്മഹത്യാ പ്രവണതകൾ ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിനുമുൻപും രണ്ടുതവണ സമാനമായ രീതിയിൽ ഇയാൾ കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായും, എന്നാൽ അപ്പോഴെല്ലാം വീട്ടുകാർ കൃത്യസമയത്ത് കണ്ട് രക്ഷപ്പെടുത്തുകയായിരുന്നു എന്നുമാണ് മൊഴി. സംഭവത്തിൽ അശോക് നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു.
