തിരുവനന്തപുരം: സംസ്ഥാനം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, വിജയമുറപ്പിച്ച് മുന്നണികൾ. ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽ.ഡി.എഫും ഭരണമാറ്റം ഉറപ്പാണെന്ന് യു.ഡി.എഫും അവകാശപ്പെടുമ്പോൾ, ഇത്തവണ അട്ടിമറി മുന്നേറ്റം നടത്താനാകുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ ക്യാമ്പ്. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുൻപേ തന്നെ രാഷ്ട്രീയ കേരളം വലിയ ചർച്ചകളിലേക്കും കണക്കുകൂട്ടലുകളിലേക്കും നീങ്ങിക്കഴിഞ്ഞു.
ഭരണമാറ്റം സുനിശ്ചിതമാണെന്ന് വിശ്വസിക്കുന്ന യു.ഡി.എഫ് ക്യാമ്പുകളിൽ ഇതിനോടകം തന്നെ വൻ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ പന്തൽ ഉയരുകയും പായസം വെക്കാനുള്ള ചെമ്പുകളും ലഡുവും ഓർഡർ ചെയ്യുകയും ചെയ്തിട്ടുണ്ട്. സർവേകളിൽ പറഞ്ഞതിനേക്കാൾ മികച്ച വിജയം ലഭിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ.
എന്നാൽ, 74 മുതൽ 75 സീറ്റുകൾ വരെ നേടി ഭരണത്തുടർച്ച ഉറപ്പാക്കുമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. രാഷ്ട്രീയ സാഹചര്യങ്ങൾ എന്തുതന്നെയായാലും തങ്ങളെ കൈവിടാത്ത 50 മണ്ഡലങ്ങൾ ഉണ്ടെന്നത് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. പിണറായി വിജയൻ മൂന്നാം തവണയും മുഖ്യമന്ത്രി പദത്തിലെത്തി ചരിത്രം തിരുത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
അതേസമയം, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ അഞ്ച് സീറ്റുകളിൽ വരെ വിജയം പ്രതീക്ഷിക്കുന്നുണ്ട്. നേമത്തും കഴക്കൂട്ടത്തും മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ്, കഴക്കൂട്ടം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ നടന്ന ശക്തമായ ത്രികോണ മത്സരം ഫലത്തെ പ്രവചനാതീതമാക്കുന്നു. മത്സരങ്ങൾ ഇഞ്ചോടിഞ്ചായ സാഹചര്യത്തിൽ അവസാന വട്ട ഫലത്തിനായി എല്ലാവരും ആകാംക്ഷയിലാണ്.
സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം തന്നെ വോട്ടെണ്ണൽ ദിവസം ഫലം തത്സമയം നിരീക്ഷിക്കാൻ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. എൽ.ഡി.എഫിനായി എം.വി. ഗോവിന്ദനും യു.ഡി.എഫ് നേതാക്കളായ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങിയവരും തിരുവനന്തപുരത്തുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ നിലവിൽ കണ്ണൂരിലാണുള്ളത്. വി.ഡി. സതീശൻ, കെ. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ തുടങ്ങിയ പ്രമുഖരുടെ രാഷ്ട്രീയ ഭാവി കൂടി നിർണ്ണയിക്കുന്ന ഒന്നായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]