ബെംഗളൂരു: കുടുംബതർക്കത്തെത്തുടർന്ന് ഭാര്യയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്ത 69-കാരൻ അറസ്റ്റിലായി. കാസവനഹള്ളിയിൽ താമസിക്കുന്ന റിട്ടയേർഡ് ഓട്ടോമൊബൈൽ ഷോറൂം ജീവനക്കാരനായ മുഹമ്മദ് മുനവറാണ് അറസ്റ്റിലായത്. സർജാപൂരിലെ സ്വകാര്യ സ്കൂൾ അധ്യാപികയായ ദുര ഷഹ്‌വാറിനാണ് (55) ഗുരുതരമായി പരിക്കേറ്റത്.
മക്കൾക്ക് വിവാഹപ്രായമായിട്ടും അവർ വിവാഹത്തിന് സമ്മതിക്കാത്തതിനെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കം പതിവായിരുന്നു. മക്കളെ വിവാഹത്തിന് സമ്മതിപ്പിക്കാൻ ഭാര്യ മുൻകൈ എടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ശനിയാഴ്ച വൈകീട്ട് 5.30-ഓടെ മുനവർ അക്രമം നടത്തിയത്. പ്രകോപിതനായ ഇയാൾ കത്തി ഉപയോഗിച്ച് പലതവണ കുത്തുകയും തുടർന്ന് ഇരുചക്ര വാഹനത്തിന്റെ സീറ്റിന് പിന്നിലെ ഇരുമ്പ് കൈപ്പിടി (Handle) കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയുമായിരുന്നു.
വീടിന് പുറത്തായിരുന്ന മകൾ അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലാണ് കണ്ടത്. ഉടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ ബെല്ലന്തൂർ പോലീസ് കേസെടുത്ത് മുനവറെ അറസ്റ്റ് ചെയ്തു.
നേരത്തെ ഫെബ്രുവരിയിലും സമാനമായ സംഭവം ബംഗളൂരുവിൽ നടന്നിരുന്നു. വൈറ്റ്ഫീൽഡിന് സമീപം മാനസിക അസ്വാസ്ഥ്യമുള്ള റിട്ടയേർഡ് ഐ.എസ്.ആർ.ഒ ജീവനക്കാരൻ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. നഗരത്തിൽ വയോധികർക്കിടയിൽ വർദ്ധിച്ചുവരുന്ന ഇത്തരം അക്രമങ്ങൾ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]