ബെംഗളൂരു: മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ അപൂർവ്വവും ഹൃദയസ്പർശിയുമായ കാഴ്ചയ്ക്ക് സാക്ഷിയായി ചന്നപട്ടണത്തെ രായര ദൊഡ്ഡി ഗ്രാമം. തന്നെ സ്നേഹത്തോടെ ഊട്ടിയിരുന്ന 85-കാരിയായ വി. പാർവ്വതമ്മയുടെ വിയോഗത്തിൽ ദുഃഖം താങ്ങാനാവാതെ അവരുടെ മൃതദേഹത്തിന് അരികിൽ മണിക്കൂറുകളോളം കാവലിരുന്ന കുരങ്ങന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
തിങ്കളാഴ്ച ഹൃദയാഘാതത്തെത്തുടർന്നാണ് പാർവ്വതമ്മ അന്തരിച്ചത്. ഗ്രാമത്തിനടുത്തുള്ള ആഞ്ജനേയ ക്ഷേത്രത്തിൽ നിന്നെത്തുന്ന കുരങ്ങുകൾക്ക് വർഷങ്ങളായി പാർവ്വതമ്മ ഭക്ഷണം നൽകാറുണ്ടായിരുന്നു. ഇവരോടുള്ള നന്ദിയും സ്നേഹവും പ്രകടിപ്പിക്കാനെന്നോണം, മരണവിവരമറിഞ്ഞെത്തിയ ഒരു കുരങ്ങൻ രാത്രി മുഴുവൻ അവരുടെ മൃതദേഹത്തിനരികെ ചിലവഴിച്ചു.
“അമ്മയുടെ മൃതദേഹത്തിനരികിൽ കയറിയിരുന്ന് ആ കുരങ്ങൻ അമ്മയെ കെട്ടിപ്പിടിച്ചു. അത് കരയുന്നതുപോലെയാണ് തോന്നിയത്,” പാർവ്വതമ്മയുടെ മകൾ പ്രേമമ്മ പറഞ്ഞു. രാത്രിയിൽ ആരോ നൽകിയ പഴം കഴിച്ച ശേഷം കുരങ്ങൻ വീണ്ടും മൃതദേഹത്തിനരികെ തിരിച്ചെത്തി കാവലിരുന്നു. ആളുകൾ കൂടിയിട്ടും അവിടെ നിന്ന് മാറാൻ അത് തയ്യാറായില്ല.
പുലർച്ചെ സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം കൊണ്ടുപോകേണ്ടി വന്നപ്പോൾ, ഒരു പാമ്പുപിടുത്തക്കാരന്റെ സഹായത്തോടെയാണ് കുരങ്ങനെ അവിടെ നിന്ന് മാറ്റിയത്. തുടർന്ന് അതിനെ ക്ഷേത്രത്തിന് സമീപം തന്നെ സുരക്ഷിതമായി തുറന്നുവിട്ടു.
2010-ൽ ഭർത്താവ് വെങ്കടയ്യയുടെ മരണശേഷം മകൾക്കൊപ്പം താമസിക്കാൻ മാറിയപ്പോഴും പാർവ്വതമ്മ ഇടയ്ക്കിടെ ക്ഷേത്രത്തിലെത്തി കുരങ്ങുകൾക്ക് ഭക്ഷണം നൽകുമായിരുന്നു. മൃഗങ്ങളെ പൊതുവെ പേടിയായിരുന്നെങ്കിലും ഈ കുരങ്ങുകളോട് അവർക്ക് പ്രത്യേക വാത്സല്യമുണ്ടായിരുന്നു.
പാർവ്വതമ്മയുടെ ബന്ധുക്കൾ പകർത്തിയ ഈ ദൃശ്യങ്ങൾ കണ്ട് വാനരന്റെ സ്നേഹത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് ഗ്രാമവാസികൾ. മൃഗങ്ങൾക്ക് പോലും മനുഷ്യരുടെ സ്നേഹം തിരിച്ചറിയാൻ കഴിയുമെന്നതിന്റെ വലിയ ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്.
