നേരിൽ കാണാൻ 42 കർശന ഉപാധികൾ പാലിക്കേണ്ടതുണ്ടെന്ന ബ്രാൻഡ് മാനേജറുടെ ആരോപണം നിഷേധിച്ച് നടൻ അല്ലു അർജുന്റെ ടീം. പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇതിനെതിരേ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്നും താരത്തിന്റെ ടീം അറിയിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആരാധകരോട് അഭ്യർഥിച്ചു.
ബ്രാൻഡ് സ്ട്രാറ്റജിസ്റ്റായ കാവേരി ബറുവയുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിന്റെ ഭാഗം കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. താരത്തെ നേരിൽ കാണുന്നതിന് മുമ്പ് 42 ഉപാധികളുള്ള ഒരു നോട്ട് ലഭിച്ചുവെന്നായിരുന്നു കാവേരി ബറുവയുടെ വെളിപ്പെടുത്തൽ. അതിൽ എന്തൊക്കെ ചെയ്യരുതെന്നും ചെയ്യാമെന്നും രേഖപ്പെടുത്തിയിട്ടുണ്ടാവും. കണ്ണിൽ നോക്കരുത്, ഹസ്തദാനംചെയ്യരുത് തുടങ്ങിയവയാണ് ചിലത്. താരങ്ങൾക്ക് മാനേജരുടെ മാനേജർക്കുപോലും മാനേജർമാരുണ്ടാവും. അവർ ദുശ്ശാഠ്യക്കാരായിരിക്കുമെന്നും അവർ പറഞ്ഞു.
ഇത്തരം നിയമങ്ങൾ എന്തിനാണ് എന്ന ചോദ്യത്തോട് തനിക്കറിയില്ലാ എന്നായിരുന്നു കാവേരി ബറുവയുടെ മറുപടി. അതാണ് നിയമങ്ങൾ എന്നുപറഞ്ഞ അവർ, താൻ കൂടുതലൊന്നും പറയുന്നില്ലെന്നും കൂട്ടിച്ചേർത്തു. അഭിമുഖം വൈറലായതോടെ കാവേരി സ്വന്തം ഇൻസ്ഗ്രാം, ലിങ്ക്ഡ് ഇൻ അക്കൗണ്ടുകൾ താത്കാലികമായി നീക്കംചെയ്തു. പിന്നാലെയാണ് വിശദീകരണവുമായി അല്ലു അർജുന്റെ ടീമും രംഗത്തെത്തിയത്.
അല്ലു അർജുനെ സംബന്ധിച്ച ചില പരാമർശങ്ങൾ അടിസ്ഥാനരഹിതവും പൂർണ്ണമായും തെറ്റാണെന്നും താരത്തിന്റെ ടീം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ‘അങ്ങേയറ്റം ബഹുമാനത്തോടേയും ആദരവോടേയുമാണ് പെരുമാറിയിട്ടുള്ളത്. തെറ്റായ ഈ ആരോപണങ്ങളെ ഗൗരവത്തോടേയാണ് കാണുന്നത്. ഞങ്ങളുടെ അഭിഭാഷകസംഘം മാനനഷ്ടക്കേസിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു.’ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]