അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കാനുള്ള സാധ്യത മങ്ങുന്നു. നവംബറില്‍ അര്‍ജന്റീന അംഗോളയിലെ ഒരു സൗഹൃദ മത്സരത്തില്‍ മാത്രമേ കളിക്കുന്നുള്ളൂ എന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ലാ നാസിയോണ്‍ എന്ന അര്‍ജന്റൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി ഉണ്ടാക്കിയ കരാര്‍ കേരളം തുടര്‍ച്ചയായി ലംഘിക്കുന്നു എന്ന് എ എഫ് എ വെളിപ്പെടുത്തി എന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനാല്‍ മുമ്പ് തീരുമാനിച്ചതു പോലെ നവംബറില്‍ കേരളത്തിലെത്താന്‍ സാധിക്കില്ല. മാത്രവുമല്ല, അര്‍ജന്റീനയ്‌ക്കെതിരേ കളിക്കുന്ന ടീം എതെന്നു സംബന്ധിച്ചും ഇതുവരെ തീരുമാനമായിട്ടില്ല.
ഓസ്‌ട്രേലിയ ആയിരിക്കും എതിരാളികളെന്ന് സ്‌പോണ്‍സര്‍മാര്‍ പറയുന്നുണ്ട് എങ്കിലും ഓസ്‌ടേലിയന്‍ ടീം ഇതുവരെ ഇത് സ്ഥിരീകരിച്ചിട്ടില്ല.
അര്‍ജന്റീന ടീമുമായി ഏറെ അടുത്തു നില്‍ക്കുന്ന സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റര്‍ കൂടിയാണ് ഈ മാധ്യമം. അതേ സമയം എന്തു കരാര്‍ ലംഘനമാണ് കേരളം നടത്തിയതെന്ന് എ എഫ് ഐ പറഞ്ഞിട്ടില്ല.
ടീമിനെ കേരളത്തിലെത്തിച്ച് അന്താരാഷ്‌ട്ര സൗഹൃദ മത്സരം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തിയ കായിക മന്ത്രിയും സ്പോണ്‍സര്‍മാരായ വാര്‍ത്താ ചാനലുകാരും കരാര്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല.
ലോക ചാമ്പ്യന്‍മാരെത്തുന്ന പോരാട്ടത്തിന് മാസങ്ങള്‍ക്ക് മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങണം, സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകണം. കളിക്കേണ്ടത് അന്താരാഷ്‌ട്ര മത്സരമാകുമ്പോള്‍ പ്രഖ്യാപനത്തിന് മുമ്പായി വിദേശ ടീമുകളുടെ ഔദ്യോഗിക സംഘം സന്ദര്‍ശിച്ച് മൈതാനത്തിന്റെ തികവും ടീം അംഗങ്ങള്‍ക്ക് തങ്ങാനുള്ള സ്ഥലങ്ങളുമടക്കം പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിക്കാറുണ്ട്. അര്‍ജന്റീന ടീമിന്റെ പ്രതിനിധി വന്നു പോയതല്ലാതെ എതിര്‍ ടീം കലൂര്‍ സ്റ്റേഡിയത്തില്‍ എത്തിയതായി ഇതുവരെ വിവരമൊന്നുമില്ല.
ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും സൗഹൃദ മത്സരം നടക്കുന്നതിന്റെ സൂചന പോലും നല്‍കിയിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.