ചെന്നൈ : തമിഴ്‌നാട്ടിൽ അഞ്ചുവർഷത്തിനുള്ളിൽ 11,753 ശൈശവവിവാഹങ്ങൾ നടത്തുന്നത് തടയാൻകഴിഞ്ഞതായി സംസ്ഥാന സാമൂഹ്യവകുപ്പധികൃതർ അറിയിച്ചു.
ശൈശവവിവാഹം തടയാൻ സാമൂഹ്യക്ഷേമവകുപ്പ് നടപടികൾ സ്വീകരിച്ചുവരുകയാണെന്നും അധികൃതർ അറിയിച്ചു.
ഗ്രാമീണമേഖലകളിൽ കുടുംബങ്ങളിലെ സ്ത്രീകളിൽ ബോധവത്കരണംനടത്തുന്നുണ്ട്. ശൈശവവിവാഹം നടത്താൻ കുടുംബങ്ങൾ ശ്രമംനടത്തുന്നതായി അറിഞ്ഞാൽ ബന്ധുക്കൾക്കോ നാട്ടുകാർക്കോ 1098 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളിച്ച് പരാതിപ്പെടാമെന്ന് അധികൃതർ അറിയിച്ചു.
സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികളിൽ ബോധവത്കരണംനടത്തുന്നുണ്ട്. തമിഴ്‌നാട്ടിൽ ഈറോഡ്, തിരുനെൽവേലി, പെരമ്പല്ലൂർ, കോയമ്പത്തൂർ, ദിണ്ടിഗൽ തുടങ്ങിയ ജില്ലകളിലാണ് ശൈശവവിവാഹങ്ങൾ കൂടുതൽനടക്കുന്നതായി വിവരംലഭിച്ചിരിക്കുന്നത്.
വിവാഹംനടത്താൻ പെണ്ണിന് 18 വയസ്സും ആണിന് 21 വയസ്സും തികഞ്ഞിരിക്കണമെന്നുള്ള അവബോധം ഇപ്പോഴും ഗ്രാമീണമേഖലകളിലെ സ്ത്രീകൾക്കില്ല.
അതുകൊണ്ടുതന്നെ ഗ്രാമീണമേഖലകളിൽ ഇപ്പോഴും ശൈശവവിവാഹം നടക്കുന്നുണ്ടെന്ന് ഈമേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾ പറയുന്നു.
2023, 2024 വർഷങ്ങളിൽ തമിഴ്‌നാട്ടിൽ ശൈശവവിവാഹങ്ങളുടെ എണ്ണത്തിൽ വൻവർധനയുണ്ടായിട്ടുണ്ടെന്ന് സന്നദ്ധസംഘടനകൾ വിവരാവകാശനിയമപ്രകാരം ലഭിച്ച കണക്കുകൾ ചൂണ്ടിക്കാട്ടിപ്പറയുന്നു.
2023-ൽ തമിഴ്‌നാട്ടിൽ 1054 ശൈശവവിവാഹങ്ങൾ നടന്നിട്ടുണ്ടെന്നാണ് സാമൂഹ്യക്ഷേമവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 55.6 ശതമാനം അധികമാണ്.
2024-ൽ 1640 ശൈശവവിവാഹങ്ങൾ നടന്നതായും പറയുന്നു. 2022-ൽ 3609 പരാതികൾലഭിച്ചു. 70.2 ശതമാനം ശൈശവവിവാഹം തടയാൻകഴിഞ്ഞു.
[masterslider id="2"] ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.