ബെംഗളൂരു : സർക്കാർ പരീക്ഷകൾ ജയിക്കാൻ സഹായിക്കാമെന്ന് വാഗ്‌ദാനംചെയ്ത് യുവാക്കളിൽനിന്ന് പണം തട്ടിയ റെയിൽവേ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറെ പോലീസ് അറസ്റ്റുചെയ്തു.
നാഗർഭാവി സ്വദേശി ഗോവിന്ദരാജു (49) ആണ് അറസ്റ്റിലായത്. കെ.എ.എസ്., പി.ഡി.ഒ., വില്ലേജ് അക്കൗണ്ടന്റ് തുടങ്ങിയ പരീക്ഷകളെഴുതുന്ന ഉദ്യോഗാർഥികളെയാണ് ഗോവിന്ദരാജു സമീപിച്ചിരുന്നത്.
പരീക്ഷ ജയിക്കാൻ സഹായിക്കുമെന്ന് വാഗ്‌ദാനം നൽകി പണം സ്വീകരിക്കുകയായിരുന്നു. ഇയാളിൽനിന്ന് പിടിച്ചെടുത്ത നാലു മൊബൈൽ ഫോണുകൾ പോലീസ് പരിശോധിച്ചപ്പോൾ പി.ഡി.ഒ. പരീക്ഷ ജയിക്കാൻ 25 ലക്ഷം രൂപയും കെ.എ.എസ്. പരീക്ഷ ജയിക്കാൻ 50 ലക്ഷം രൂപയും ആവശ്യപ്പെട്ടതായി കണ്ടെത്തി.
അറിയാത്ത ചോദ്യങ്ങൾക്ക് ഉത്തരം എഴുതാതെ വിടാനായിരുന്നു ഗോവിന്ദരാജു ഉദ്യോഗാർഥികൾക്ക് നൽകിയിരുന്ന നിർദേശം.
ഈ ഉത്തരങ്ങൾ പിന്നീട് ചേർക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
തട്ടിപ്പ് നടക്കുന്നതായുള്ള രഹസ്യവിവരത്തെത്തുടർന്ന് വിജയനഗർ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.