ഷിരൂരിൽ അർജുനുവേണ്ടിയുള്ള തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി; തുടരുമെന്ന് ഉറപ്പുനൽകി കർണാടക

ബെംഗളൂരു : ഉത്തരകന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനുവേണ്ടിയുള്ള തിരച്ചിൽ തുടരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി കർണാടക ഹൈക്കോടതി.

കനത്തമഴയായതിനാലും ചുവപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാലും രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിയതാണെന്നും പൂർണമായി അവസാനിപ്പിച്ചിട്ടില്ലെന്നും സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ശശികിരൺ ഷെട്ടി ബോധിപ്പിച്ചു.

മണ്ണിടിച്ചിലിൽ കാണാതായ പതിനൊന്ന് പേരിൽ എട്ടുപേരുടെ മൃതദേഹം കണ്ടെടുത്തെന്നും അറിയിച്ചു. തുടർന്ന്, പരിശ്രമംതുടരാൻ ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിക്കുകയായിരുന്നു. തിരച്ചിൽ തുടരുമെന്ന് ഇതിനുമറുപടിയായി അഡ്വക്കറ്റ് ജനറൽ കോടതിക്ക് ഉറപ്പുനൽകി.

നാവികസേനയെയും എൻ.ഡി.ആർ.എഫ്. സംഘത്തെയും തിരച്ചിലിന് കേന്ദ്രസർക്കാർ നിയോഗിച്ചതാണെന്നും പുഴയിലെ ഒഴുക്ക് ശക്തമായതിനാൽ സർക്കാർ രക്ഷാപ്രവർത്തനം നിർത്തിയിരിക്കുകയാണെന്നും കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എച്ച്. ശാന്തി ഭൂഷൺ കോടതിയെ അറിയിച്ചു.

അഭിഭാഷകരായ സിജി മലയിൽ, കെ.ആർ. സുഭാഷ് ചന്ദ്രൻ എന്നിവർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. സർക്കാർ നൽകിയ വിശദീകരണം പഠിക്കാൻ ഹർജിക്കാർ സമയം ആവശ്യപ്പെട്ടതിനെത്തുടർന്ന് കേസ് 12-ലേക്ക് -മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us