കേരളത്തിന്റെ അതിർത്തിഗ്രാമങ്ങളിൽ കർണാടക വനമേഖലയിൽ നിന്നുള്ള വന്യജീവി ആക്രമണം; ഉന്നതതലസംഘത്തെ നിയോഗിക്കുമെന്ന് വനം മന്ത്രി

ബെംഗളൂരു : കേരളത്തിന്റെ അതിർത്തിഗ്രാമങ്ങളിൽ കർണാടക വനമേഖലയിൽനിന്നുള്ള വന്യജീവി ആക്രമണം പരിശോധിക്കാൻ ഉന്നതതലസംഘത്തെ നിയോഗിക്കുമെന്ന് കർണാടക വനംവകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രെ അറിയിച്ചു.

വന്യജീവി ആക്രമണത്തിനെതിരേ നടപടി ആവശ്യപ്പെട്ട് സജീവ് ജോസഫ് എം.എൽ.എ. ബെംഗളൂരുവിൽ മന്ത്രിക്ക് നിവേദനം നൽകിയപ്പോളാണ് ഇക്കാര്യം അറിയിച്ചത്.

കർണാടകത്തിലെ വിരാജ്‌പേട്ട് വനം ഡിവിഷനിൽ ഉൾപ്പെട്ട വനമേഖലയിൽനിന്ന് ഒട്ടേറെ വന്യമൃഗങ്ങളും കാട്ടാനകളുമാണ് ഇരിക്കൂർ മണ്ഡലത്തിലിറങ്ങി നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതെന്നും ജനങ്ങളുടെ കൃഷിയും മനുഷ്യജീവനും നഷ്ടപ്പെടാൻ ഇടയാക്കിയിട്ടുണ്ടെന്നും എം.എൽ.എ. മന്ത്രിയെ അറിയിച്ചു.

വിരാജ്‌പേട്ട് ഡിവിഷനിൽ ഉൾപ്പെട്ട വനാതിർത്തിയിൽ വന്യമൃഗങ്ങളെ പ്രതിരോധിക്കാനായി ട്രഞ്ചിങ്, ഫെൻസിങ് ഉൾപ്പെടെയുള്ള പ്രതിരോധമാർഗങ്ങൾ സ്വീകരിച്ച് വന്യമൃഗങ്ങൾ വരുന്നത് തടയാൻ നടപടി ഉണ്ടാകണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടു.

കൂടാതെ വന്യജീവികൾ ജനവാസ മേഖലകളിലേക്കിറങ്ങുന്ന സ്ഥലങ്ങളിൽ കർണാടക വനപാലക സംഘത്തെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ടു.

വിരാജ്‌പേട്ട് വനംഡിവിഷനുമായി അതിർത്തിപങ്കിടുന്ന ഉളിക്കൽ പഞ്ചായത്തിലെ ടൂറിസം കേന്ദ്രമായ കാലാങ്കിയിലെ വ്യൂ പോയിന്റിൽ വാച്ച് ടവർ സ്ഥാപിക്കണമെന്നുംആവശ്യപ്പെട്ടു.

ഇക്കാര്യങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. കർണാടക വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബ്രിജേഷ് കുമാർ ദീക്ഷിത്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വന്യജീവി) ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുഭാഷ് കെ. മൽഖഡെ എന്നിവരും പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us