കേരള വിപണി പിടിക്കാൻ പുതിയ ഉത്പന്നവുമായി കർണാടക 

ബെംഗളൂരു: വില കുറഞ്ഞ പാലുമായി മില്‍മയോട് യുദ്ധത്തിനുവന്ന് പരാജയപ്പെട്ട കർണാടക മില്‍ക്ക് ഫെഡറേഷന്റെ ‘നന്ദിനി” കാലിത്തീറ്റയുമായി പോരാട്ടത്തിന് ഒരുങ്ങുന്നു.

സഹകരണമേഖലയെ ലക്ഷ്യമിട്ട് എത്തുന്ന എതിരാളിയെ നേരിടാൻ മില്‍മ തയ്യാറെടുപ്പു തുടങ്ങി.

കഴിഞ്ഞവർഷം മില്‍മയുടെ പ്രതിഷേധത്തെ തുടർന്ന് പാലിന് വിലകൂട്ടേണ്ടി വന്ന നന്ദിനി സമ്മർദ്ദം താങ്ങാനാവാതെ കേരള വിപണിയില്‍ നിന്ന് പിൻവാങ്ങിയിരുന്നു.

25 ശതമാനത്തിലധികം ചോളം ചേരുന്ന ‘നന്ദിനി ഗോള്‍ഡ്’ ബ്രാൻഡ് കാലിത്തീറ്റ പത്ത് ദിവസത്തിനകം കേരളത്തിലെമ്പാടും എത്തിക്കും.

മില്‍മയുടെയും ഇതേ ഗുണനിലവാരത്തില്‍ പുറത്തിറങ്ങുന്ന മറ്റ് കമ്പനികളുടെയും കാലിത്തീറ്റകളുമായി വിലയില്‍ വ്യത്യാസമില്ല.

50 കിലോ ചാക്കിന് 1,450 രൂപയാണ് നന്ദിനി ഗോള്‍ഡിന്റെ നിരക്ക്.

1394 രൂപയ്ക്ക് വിതരണക്കാർക്ക് നല്‍കും.

35 രൂപ മണ്‍സൂണ്‍ ഇളവുണ്ട്.

വിലകുറച്ച്‌ വിവാദത്തിന് വഴിതുറക്കേണ്ടെന്നാണ് നന്ദിനി ഭരണസമിതിയുടെ തീരുമാനം.

എന്നാല്‍ കേരളത്തിലെ ക്ഷീരകർഷകർക്ക് താങ്ങാനാവുന്ന നിരക്കുകളില്‍ കാലിത്തീറ്റകള്‍ അവതരിപ്പിച്ച്‌ വിപണി പിടിച്ചെടുക്കുകയാണ് ലക്ഷ്യം.

വൈകാതെ നന്ദിനി ബ്രാൻഡിലുള്ള മറ്റ് കാലിത്തീറ്റകളും കേരളത്തിലെത്തും.

കർണാടകയില്‍ പോലും കർണാടക മില്‍ക്ക് ഫെഡറേഷനിലൂടെ മാത്രമേ നന്ദിനി കാലിത്തീറ്റ ലഭിക്കൂ.

ആദ്യമായാണ് ഇത് പൊതുമാർക്കറ്റില്‍ എത്തിക്കുന്നത്.

ആദ്യഘട്ടത്തില്‍ ക്ഷീരസംഘങ്ങളെയും ഇടത്തരം ഫാമുകളെയുമാണ് ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us