വധുവിനെ കണ്ടെത്താനാകാത്തതിൽ കർഷകരുടെ വിഷമം തീരുന്നില്ല ; അപേക്ഷയുമായി കൊപ്പാളിലെ കർഷകൻ

ബെംഗളൂരു : വധുവിനെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് അപേക്ഷനൽകി കൊപ്പാളിലെ കർഷകൻ.

പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുന്ന ജനസ്പന്ദന പരിപാടിയിലാണ് വ്യത്യസ്ത പരാതിയുമായി കർഷകൻ അധികൃതർക്കുമുന്നിലെത്തിയത്.

ജില്ലയിലെ കർഷകനായ സംഗപ്പയാണ് ഡെപ്യൂട്ടി കമ്മിഷണർ നളിനി അതുലിനു അപേക്ഷനൽകിയത്.

കഴിഞ്ഞ 10 വർഷമായി വധുവിനെ അന്വേഷിക്കുകയാണെന്നും ആരും തന്നെ വിവാഹം ചെയ്യാൻ തയ്യാറാകുന്നില്ലെന്നും സംഗപ്പ പരാതിയിൽ പറഞ്ഞു.

ദീർഘകാലം വധുവിനെ അന്വേഷിച്ചിട്ടും കിട്ടാത്തതിനാൽ മാനസികാരോഗ്യത്തെ ബാധിച്ചെന്നും ബ്രോക്കർ മുഖേന ആരെങ്കിലും വധുവിനെ കണ്ടെത്താൻ സഹായിക്കണമെന്നും സംഗപ്പ പറഞ്ഞു.

കർണാടകത്തിന്റെ വിവിധഭാഗങ്ങളിൽ കർഷകയുവാക്കൾക്ക് വധുവിനെ കിട്ടാത്ത അവസ്ഥയുണ്ട്. പ്രായം 35 കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്നവർ ഒട്ടേറെയാണ്.

രണ്ടുവർഷംമുമ്പ് ധാർവാഡിലെ ഒരുസംഘം യുവാക്കൾ കർഷകയുവാക്കളെ വിവാഹം കഴിക്കാൻ തയ്യാറാകാത്ത പെൺകുട്ടികളെ ബോധവത്കരിക്കണമെന്നാവശ്യപ്പെട്ട് തഹസിൽദാർക്ക് നിവേദനം നൽകിയിരുന്നു.

വിവാഹത്തിന് ദൈവപ്രീതിക്കുവേണ്ടി മാണ്ഡ്യയിലെ മദ്ദൂരിൽനിന്ന് ഒരുസംഘം യുവാക്കൾ ചാമരാജ്‌നഗർ മാലെ മഹാദേശ്വര ക്ഷേത്രത്തിലേക്ക് പദയാത്ര നടത്തിയതും രണ്ടുവർഷംമുമ്പാണ്.

വർഷങ്ങൾ അലഞ്ഞിട്ടും വധുവിനെ കിട്ടാത്തതിലുള്ള മനോവിഷമം കാരണം 2021-ൽ നഞ്ചൻകോടിൽ കർഷകയുവാവ് ജീവനൊടുക്കിയിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ജെ.ഡി.എസ്. ഇറക്കിയ പ്രകടനപത്രികയിൽ കർഷകരുടെ മക്കളെ വിവാഹം ചെയ്യുന്ന യുവതികൾക്ക് രണ്ടുലക്ഷം രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു.

കർഷകരുടെ ആൺമക്കളെ വിവാഹം കഴിക്കാൻ യുവതികൾ തയ്യാറാകുന്നില്ലെന്ന് യുവാക്കൾ പരാതിപ്പെട്ടതിനെ തുടർന്നായിരുന്നു പ്രഖ്യാപനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us