കൊലക്കേസിൽ നടൻ ദർശനുൾപ്പെടെയുള്ള 13 പ്രതികളുടെ കസ്റ്റഡി നീട്ടി

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശൻ, നടി പവിത്രഗൗഡ എന്നിവരുൾപ്പെടെ 13 പ്രതികളുടെ പോലീസ് കസ്റ്റഡി 20 വരെ നീട്ടി.

മൊത്തം 16 പ്രതികളുള്ളതിൽ മൂന്നുപേരെ ഹാജരാക്കിയിരുന്നില്ല. ശനിയാഴ്ച വൈകീട്ട് പോലീസ് ദർശനെയും പവിത്ര ഗൗഡയെയും മറ്റ് പ്രതികളെയും ബെംഗളൂരുവിലെ കോടതിയിൽ ഹാജരാക്കി.

പോലീസിന്റെ അപേക്ഷ പ്രകാരം കസ്റ്റഡി നീട്ടി നൽകുകയായിരുന്നു. ഞായറാഴ്ച വരെയായിരുന്നു ദർശന്റെയും കൂട്ടുപ്രതികളുടെയും കസ്റ്റഡി കാലാവധി.

ഞായറാഴ്ച കോടതി അവധിയായതിനാൽ ശനിയാഴ്ച ഹാജരാക്കുകയായിരുന്നു. കേസിൽ കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പു നടത്താനുമുണ്ടെന്ന് പോലീസ് പറഞ്ഞു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൃത്രിമം കാട്ടി സ്വാഭാവിക മരണമാണെന്ന് വരുത്താൻ നടൻ ദർശനും അനുയായികളും പോസ്റ്റ്‌മോർട്ടംനടത്തിയ ഡോക്ടർക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി ആരോപണമുണ്ട്.

ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി പരാതി നൽകാൻ ഡോക്ടറോട് പോലീസ് ആവശ്യപ്പെട്ടു.ദർശനും പവിത്രയുമുൾപ്പെടെ 16 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റു ചെയ്തത്.

പവൻ, വിനയ്, നടൻ പ്രദോഷ്, നന്ദീഷ, ദീപക്, ലക്ഷ്മൺ, നാഗരാജു, കാർത്തിക്, നിഖിൽ, കേശവമൂർത്തി, രാഘവേന്ദ്ര, അനു കുമാർ, ജഗദീഷ്, രവി എന്നിവരാണ് മറ്റുള്ളവർ.

ചിത്രദുർഗ് സ്വദേശിയായ രേണുകാസ്വാമിയെ ബെംഗളൂരുവിലേക്ക് പിടിച്ചുകൊണ്ടുവന്ന് മർദിച്ചുകൊല്ലുകയും മൃതദേഹം ഓവുചാലിൽ തള്ളുകയും ചെയ്തെന്നാണ് കേസ്.

പ്രതികളിൽ ഭൂരിഭാഗം പേരും ദർശൻ ഫാൻസ് അംഗങ്ങളാണ്. പവിത്ര ഗൗഡയെപ്പറ്റി സാമൂഹിക മാധ്യമത്തിൽ മോശം സന്ദേശങ്ങളിട്ടതിന്റെ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചതെന്നാണ് കണ്ടെത്തൽ.

പവിത്രഗൗഡയാണ് ഒന്നാംപ്രതി. ദർശന്റെ കടുത്ത ആരാധകനായിരുന്നു രേണുകാസ്വാമി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us