പ്രജ്ജ്വൽ രേവണ്ണ കേസിന്റെ ഭാവിയിൽ ആശങ്ക; പ്രത്യേക അന്വേഷണസംഘത്തിന്റെ അഭിഭാഷക രാജിവെച്ചു

ബെംഗളൂരു : ഹാസൻ മുൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ പേരിലുള്ള ലൈംഗിക പീഡനക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനുവേണ്ടി ഹാജരാകാൻ സർക്കാർ നിയമിച്ച അഡീഷണൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരിലൊരാൾ രാജിവെച്ചു.

മുതിർന്ന അഭിഭാഷക ജയ്‌ന കോത്താരിയാണ് രാജിവെച്ചത്. ബി.എൻ. ജഗദീഷിനെയാണ് കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ ആദ്യം നിയമിച്ചത്.

മേയ് എട്ടിന് അഡീഷണൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായി മുതിർന്ന അഭിഭാഷകരായ അശോക് എൻ. നായിക്, ജയ്‌ന കോത്താരി എന്നിവരെ നിയമിച്ചിരുന്നു.

കേസിൽ ഹാജരാകുന്നതിനുള്ള ചുമതലയിൽനിന്ന് ജഗദീഷിനെ മാറ്റിനിർത്താനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമാണിതെന്ന് സൂചനയുണ്ടായിരുന്നു.

ഇതിനുപിന്നാലെ ജഗദീഷ് രാജിവെച്ചിരുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും ഒരു അഡീഷണൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും രാജിവെച്ചതോടെ കേസിന്റെ ഭാവിയെ സംബന്ധിച്ച് ആശങ്കയുയർന്നു.

മേയ് 30-ന് ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായ പ്രജ്ജ്വൽ രേവണ്ണ ഇപ്പോൾ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ ജയിലിലാണ്.

അതിനിടെ, പ്രജ്ജ്വൽ രേവണ്ണയുടെ അശ്ലീല വീഡിയോയിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളായ ആറുപേരുടെ ജാമ്യാപേക്ഷ ബെംഗളൂരുവിലെ പ്രത്യേക കോടതി തള്ളി.

സതീഷ് ബാബണ്ണ, എച്ച്.കെ. സുജയ്, എച്ച്.എൻ. മധു, എച്ച്.ഡി. ഗൗഡ, എസ്.ടി. കീർത്തി, കെ.എ. രാജഗോപാൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

കേസിൽ മുഖ്യപ്രതിയായ ഹാസൻ എം.എൽ.എ. എച്ച്.ഡി. രേവണ്ണയെ നേരത്തേ അറസ്റ്റ്‌ ചെയ്തിരുന്നു. ഇപ്പോൾ ജാമ്യത്തിലാണ്. മറ്റൊരു പ്രതിയായ പ്രജ്ജ്വലിന്റെ അമ്മ ഭവാനി രേവണ്ണയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us