കർണാടക മൗണ്ടനീറിങ് അസോസിയേഷന്റെ അംഗങ്ങൾക്കൊപ്പം ട്രക്കിങ്ങിന് പോയ 2 മലയാളികൾ മരിച്ചു; മൃതദേഹങ്ങൾ ഇന്ന് ബെംഗളൂരുവിലെത്തിച്ചേക്കും

ബെംഗളൂരു : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ട്രക്കിങ്ങിനിടെ മോശം കാലാവസ്ഥയെത്തുടർന്ന് മരിച്ചവരിൽ ഒരു മലയാളികൂടി.

പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിനി വി.കെ. സിന്ധുവാണ് (45) മരിച്ചത്. ഡെല്ലിൽ സോഫ്റ്റ്‌വേർ എൻജിനിയറായ സിന്ധു ബെംഗളൂരു കൊത്തന്നൂരിലായിരുന്നു താമസം.

ഇതോടെ ട്രക്കിങ്ങിനിടെ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. ബെംഗളൂരു ജക്കൂരിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി ആശാ സുധാകറാണ് (ആർ.എം. ആശാവതി-71) മരിച്ച മറ്റൊരു മലയാളി.

കർണാടക മൗണ്ടനീറിങ് അസോസിയേഷനിൽ അംഗങ്ങളാണ് ഇരുവരും.

ട്രക്കിങ്ങിനുപോയ 22 അംഗ സംഘത്തിൽ ഒൻപതുപേരാണ് മരിച്ചത്. എല്ലാവരും ബെംഗളൂരുവിൽ താമസിക്കുന്നവരാണ്.

സംഘത്തിലുണ്ടായിരുന്ന ആശയുടെ ഭർത്താവ് എസ്. സുധാകർ, മലയാളിയായ ഷീന ലക്ഷ്മി എന്നിവരുൾപ്പെടെ 13 പേരെ രക്ഷപ്പെടുത്തി.

കർണാടക മൗണ്ടനീറിങ് അസോസിയേഷന്റെ നേതൃത്വത്തിൽ ബെംഗളൂരുവിൽനിന്ന് 18 പേരും ഒരു മഹാരാഷ്ട്ര സ്വദേശിനിയും മൂന്ന് പ്രദേശിക ഗൈഡുമാരുമുൾപ്പെട്ട സംഘമാണ് ഉത്തരകാശിയിൽ ട്രക്കിങ്ങിനുപോയത്.

മേയ് 29-നാണ് സംഘം പത്തുദിവസത്തെ ട്രക്കിങ്ങിന് പുറപ്പെട്ടത്. 4400 മീറ്റർ ഉയരത്തിലുള്ള സഹസ്ത്ര തടാകപരിസരത്തേക്കായിരുന്നു ട്രക്കിങ്.

തിങ്കളാഴ്ച തിരിച്ചിറങ്ങി വരുന്നതിനിടെ കനത്ത മഞ്ഞുവീഴ്ചയും കൊടുങ്കാറ്റുമുണ്ടാവുകയായിരുന്നു.

മൃതദേഹങ്ങൾ എംബാംചെയ്തശേഷം ഡൽഹിയിലെത്തിച്ച് ഇവിെടനിന്ന് വെള്ളിയാഴ്ച വിമാനത്തിൽ ബെംഗളൂരുവിലെത്തിച്ചേക്കും.

കർണാടക റവന്യൂമന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഉത്തരാഖണ്ഡിൽ എത്തിയിട്ടുണ്ട്. രക്ഷപ്പെട്ട 13 പേരെ വ്യാഴാഴ്ച രാത്രിയോടെ ബെംഗളൂരുവിലെത്തിച്ചു. വിനോദ് കെ. നായരാണ് സിന്ധുവിന്റെ ഭർത്താവ്. മക്കൾ: നീൽ, നേഷ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us