നടി സുമലത എം.എൽ.സി.യാകാൻ സാധ്യത; സീറ്റ് നൽകാൻ ബി.ജെ.പി. തീരുമാനം

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ സീറ്റ് നിഷേധിച്ചതിൽ അതൃപ്തിയുള്ള നടി സുമലത അംബരീഷ് കർണാടകത്തിൽ ബി.ജെ.പി.യുടെ നിയമ നിർമാണ കൗൺസിൽ അംഗമായേക്കും.

ജൂൺ 13-ന് നടക്കുന്ന കൗൺസിൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് ജയിക്കാൻ കഴിയുന്ന മൂന്നുസീറ്റുകളിലൊന്ന് സുമലതയ്ക്ക് നൽകാൻ പാർട്ടി ദേശീയനേതൃത്വം തീരുമാനിച്ചെന്നാണ് സൂചന.

11 കൗൺസിൽ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. ബി.ജെ.പി.ക്ക് നിയമസഭയിലുള്ള അംഗബലത്തിൽ മൂന്നുപേരെ വിജയിപ്പിക്കാനാകും

മാണ്ഡ്യയിലെ സിറ്റിങ് എം.പി.യായ സുമലത ഇത്തവണയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായതായിരുന്നു.

ബി.ജെ.പി.യുടെ പിന്തുണയോടെ മത്സരിക്കാനായിരുന്നു തീരുമാനം. പക്ഷേ, ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ജെ.ഡി.എസ്. മണ്ഡ്യ സീറ്റിൽ അവകാശമുന്നയിച്ചതോടെ സുമലതയുടെ പ്രതീക്ഷ അസ്ഥാനത്തായി.

മണ്ഡ്യ സീറ്റ് ജെ.ഡി.എസിന് നൽകുകയും മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി സ്ഥാനാർഥിയാകുകയും ചെയ്തു. ഇതിൽ അതൃപ്തയായ സുമലതയെ ബി.ജെ.പി. നേതൃത്വം അനുനയിപ്പിക്കുകയായിരുന്നു.

തുടർന്ന് സുമലത ബി.ജെ.പി.യിൽ ചേരുകയും ചെയ്തു. കഴിഞ്ഞതവണ കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ തോൽപ്പിച്ചാണ് സുമലത മാണ്ഡ്യയുടെ എം.പി.യായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us