മൂന്നാമതും പെൺകുഞ്ഞ്: ഗർഭഛിദ്രത്തിനിടെ യുവതി മരിച്ചു; മാതാപിതാക്കൾ അറസ്റ്റിൽ 

ബെംഗളൂരു: അനധികൃത ഗർഭഛിദ്ര ശസ്ത്രക്രിയക്ക് ഇരയായി ഗർഭിണി മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കളടക്കം ഒമ്പതു പേർ അറസ്റ്റില്‍.

ബാഗല്‍കോട്ട് ജില്ലയിലെ മഹാലിംഗ്പൂർ ടൗണിലാണ് സംഭവം.

യുവതിയെ മാതാപിതാക്കള്‍ പെണ്‍ ഭ്രൂണഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

യുവതിയുടെ പിതാവ് സഞ്ജയ് ഗൗളി, മാതാവ് സംഗീത ഗൗളി എന്നിവരും മറ്റ് ഏഴു പേരുമാണ് അറസ്റ്റിലായത്.

മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ഭർത്താവിനൊപ്പം താമസിക്കുന്ന 33കാരിയായ മകള്‍ സൊനാലിയാണ് മരിച്ചത്.

സൊനാലിക്ക് രണ്ട് പെണ്‍മക്കളാണ്.

വീണ്ടും ഗർഭിണിയായതോടെ നടത്തിയ അനധികൃത പരിശോധനയില്‍ മൂന്നാമത്തേതും പെണ്‍ഭ്രൂണമാണെന്ന് മനസിലായതോടെ നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാവുകയായിരുന്നു.

ആദ്യ രണ്ട് മക്കളും പെണ്‍കുട്ടികള്‍ ആയതിനാല്‍ മാതാപിതാക്കളാണ് സൊനാലിയെ ഭ്രൂണഹത്യക്ക് പ്രേരിപ്പിച്ചത്.

പെണ്‍ഭ്രൂണഹത്യ നടത്താൻ മകളെ പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

മഹാലിംഗപൂരിലെ യുവതിയുടെ വീട്ടില്‍ തന്നെയായിരുന്നു ഗർഭഛിദ്ര ശസ്ത്രക്രിയ നടന്നത്.

എന്നാല്‍ മെയ് 27ന് യുവതി അമിതരക്തസ്രാവം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ മൂലം മരിക്കുകയായിരുന്നു.

സംഭവത്തില്‍ മുഖ്യപ്രതിയായ നഴ്സ് കവിത ബഡ്ഡനാവർ അടക്കം ഏഴ് പേരെ മഹാരാഷ്ട്ര പോലീസും സാംഗ്ലിയില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കവിതയാണ് യുവതിയെ ഗർഭഛിദ്രത്തിന് ഇരയാക്കിയത്.

ഭ്രൂണത്തിൻ്റെ ലിംഗം സ്ഥിരീകരിക്കാൻ സൊനാലി മഹാരാഷ്ട്രയില്‍ സ്കാനിങ് നടത്തിയെന്നും ഗർഭച്ഛിദ്രം നടത്താൻ പ്രതിയായ നഴ്‌സിന് 40,000 രൂപ നല്‍കിയെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us