മലബാറിലേക്കുള്ള യാത്രാദുരിതം നീളുന്നു; പുതിയ തീവണ്ടിയില്ല യാത്രക്കാർ ഇനിയും കാത്തിരിക്കണം

ബെംഗളൂരു : മലബാറിലേക്കുള്ള യാത്രാദുരിതമകറ്റാൻ പുതിയ തീവണ്ടിക്കായുള്ള മലയാളികളുടെ കാത്തിരിപ്പ് നീളുന്നു.

ഒട്ടേറെ യാത്രക്കാരുള്ള മലബാർഭാഗത്തേക്ക് കൂടുതൽ വണ്ടി വേണമെന്നാവശ്യമുയരാൻ തുടങ്ങിയിട്ട് നാളുകളേറെയായി.

ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് യശ്വന്തപുര – കണ്ണൂർ എക്സ്‌പ്രസ് (16527) മാത്രമാണ് ഏക പ്രതിദിന വണ്ടി. യാത്രക്കാരുടെ തിരക്കുകാരണം ഈ വണ്ടിയിൽ പലപ്പോഴും ടിക്കറ്റുണ്ടാകില്ല.

അവധിക്കാലങ്ങളിലും വാരാന്തങ്ങളിലുമുള്ള ടിക്കറ്റുകൾ മാസങ്ങൾക്കു മുൻപുതീരും.

ഞായറാഴ്ചകളിൽമാത്രം ബെംഗളൂരുവിൽനിന്ന് കോഴിക്കോട് വഴി മംഗളൂരുവിലേക്ക് ഒരു തീവണ്ടി സർവീസ് നടത്തുന്നുണ്ടെങ്കിലും യാത്രാദുരിതം പരിഹരിക്കാൻ പോന്നതല്ല.

ബെംഗളൂരുവിൽനിന്ന് പാലക്കാടു വഴി മലബാറിലേക്ക് കൂടുതൽ തീവണ്ടികളനുവദിച്ചാലേ കോഴിക്കോട്ടുകാരുടെ യാത്രാപ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ.

മലപ്പുറം ജില്ലയിലുള്ളവർക്കും ഈ റൂട്ടിൽ കൂടുതൽ തീവണ്ടികൾ വരുന്നത് ഉപകാരപ്രദമാകും.

നിലവിൽ കണ്ണൂരിലേക്കു ദിവസേന പാലക്കാട് വഴി ഒരു തീവണ്ടിയും (യശ്വന്തപുര – കണ്ണൂർ എക്സ്‌പ്രസ്) മംഗളൂരു വഴി ഒരു തീവണ്ടിയും (കെ.എസ്.ആർ. ബെംഗളൂരു – കണ്ണൂർ എക്സ്‌പ്രസ്) സർവീസ് നടത്തുന്നുണ്ട്.

മംഗളൂരു വഴി കണ്ണൂരിലേക്കുള്ള തീവണ്ടി കോഴിക്കോട്ടേക്കു നീട്ടുമെന്ന് അറിയിച്ചിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല.

സമയലാഭം നോക്കുമ്പോൾ ബസ് യാത്രയാണ് സൗകര്യമെങ്കിലും ബസിൽ യാത്ര ചെയ്യാൻ പ്രയാസമുള്ളവർക്ക് തീവണ്ടിതന്നെയാണ് ആശ്രയം.

അതിനാൽ മലബാർഭാഗത്തേക്ക് കൂടുതൽ വണ്ടികൾ വേണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.

യാത്രാദുരിതത്തിന് പരിഹാരമായി കൂടുതൽ വണ്ടികൾ കോഴിക്കോട്ടേക്ക് അനുവദിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us