സമയപരിധി മേയ് 31 ന് അവസാനിക്കും; അതിസുരക്ഷാ നമ്പർപ്ലേറ്റിനോട് തണുപ്പൻ പ്രതികരണം എന്ന് ആരോപണം

ബെംഗളൂരു : കർണാടകത്തിൽ വാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർപ്ലേറ്റ് (എച്ച്.എസ്.ആർ.പി.) സ്ഥാപിക്കുന്നതിനുള്ള സമയപരിധി ഈമാസം 31-ന് തീരാനിരിക്കേ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത് 35.5 ലക്ഷം വാഹനങ്ങൾ മാത്രം.

2019 ഏപ്രിൽ ഒന്നിനുമുമ്പ് കർണാടകത്തിൽ രജിസ്റ്റർചെയ്ത രണ്ടുകോടി വാഹനങ്ങളിലാണ് അതിസുരക്ഷാ നമ്പർപ്ലേറ്റ് സ്ഥാപിക്കേണ്ടത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് സർക്കാർ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

2023 നവംബർ 17-നായിരുന്നു ആദ്യം നിശ്ചയിച്ച സമയപരിധി. പിന്നീട് ഇത് ഫെബ്രുവരി 17-ലേക്ക് മാറ്റി.

എന്നിട്ടും വളരെ കുറച്ച് വാഹനങ്ങൾ മാത്രമേ അതിസുരക്ഷാ നമ്പർപ്ലേറ്റ് സ്ഥാപിച്ചുള്ളൂ. അതിനാൽ മേയ് 31 വരെ സമയപരിധി നീട്ടുകയായിരുന്നു.

പക്ഷേ ഇതുവരെ 35.5 ലക്ഷം വാഹനങ്ങളിൽമാത്രമേ നമ്പർപ്ലേറ്റ് സ്ഥാപിച്ചിട്ടുള്ളൂ എന്നതിനാൽ സമയപരിധി ഇനിയും നീട്ടാനുള്ള സാധ്യതയുണ്ട്.

ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ ഈമാസം അവസാനആഴ്ച സർക്കാരുമായി ചർച്ചനടത്തുമെന്ന് ട്രാൻസ്‌പോർട്ട് അഡീഷണൽ കമ്മിഷണർ സി. മല്ലികാർജുന പറഞ്ഞു.

നിലവിലെ അവസ്ഥയിൽ മേയ് 31-നകം അതിസുരക്ഷാ നമ്പർപ്ലേറ്റ് സ്ഥാപിക്കാത്ത വാഹന ഉടമകൾക്കെതിരേ നടപടിയെടുക്കാനാണ് നീക്കം.

ആദ്യതവണ പിടിക്കപ്പെട്ടാൽ 500 രൂപയും രണ്ടാമതും പിടിക്കപ്പെട്ടാൽ 1,000 രൂപയുമാണ് പിഴയടയ്ക്കേണ്ടത്. എച്ച്.എസ്.ആർ.പി. സ്ഥാപിക്കാൻ കൂടുതൽ സമയം ആവശ്യമായതിനാൽ സമയപരിധി നീട്ടണമെന്ന് ആവശ്യമുയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us