ബിജെപിയെ തോൽപ്പിക്കാന്‍ കഴിവുള്ള പാര്‍ട്ടി തങ്ങളാണ് എന്ന ധാരണയിൽ പോയാൽ കോൺഗ്രസ് തോറ്റ് തുന്നം പാടും: എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ബി ജെ പിയെ തോൽപ്പിക്കാന്‍ കഴിവുള്ള പാര്‍ട്ടി തങ്ങളാണ് എന്ന ധാരണയിൽ പോയാൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് തോറ്റ് തുന്നം പാടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇന്ത്യയെ ഫാസിസത്തിലേക്ക് കൊണ്ടുപോകാൻ ആദ്യം ശ്രമിച്ചത് കോൺഗ്രസ് ആണ്. അടിയന്തരാവസ്ഥ ഇതിന്‍റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ യുവധാര ലിറ്ററേച്ചര്‍ ഫെസ്റ്റിന്‍റെ ഭാഗമായ സംവാദത്തില്‍ പങ്കെടുക്കുകയായിന്നു എം വി ഗോവിന്ദന്‍

യു ഡി എഫ് എന്നത് കോൺഗ്രസ് ആണെന്ന തെറ്റിദ്ധാരണ വേണ്ടെന്നും കേരളത്തില്‍ മുസ്ലീംലീഗാണ് യുഡിഎഫിന്‍റെ നട്ടെല്ലെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. ബി ജെ പി വിരുദ്ധ ഐക്യം എല്ലാ സംസ്ഥാനങ്ങളിൽ ഉണ്ടാകണം. സി പി എമ്മിന് ഇക്കാര്യത്തിൽ ഉറച്ച നിലപാടാണുള്ളത്. കേരളത്തിൻ്റെ മത സൗഹാർദ്ദത്തിൽ വിഷം കലർത്താനാണ് ഫാസിസ്റ്റുകളുടെ ശ്രമം. ആര്‍എസ്എസിനോട് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങളാണ് ബി ജെ പി യെ തോൽപ്പിക്കാന്‍ കഴിയുന്ന പാർട്ടി എന്ന അഹന്ദയില്‍ മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

എ ഐ കാമറ പൂർണ്ണമായും എൽ ഡി എഫിൻ്റെ ആശയമല്ല. കേന്ദ്ര സർക്കാരിൻ്റെയും സുപ്രീം കോടതിയുടെയും ഒക്കെ നിർദ്ദേശങ്ങളുടെ ആകെ തുകയാണ് ഈ പദ്ധതി. കെൽട്രോൺ ഉപകരാർ നൽകുന്നത് പുതിയ കാര്യമല്ല. ഉമ്മൻചാണ്ടിയുടെ കാലത്തും പദ്ധതികളില്‍ ഉപകരാറുകൾ നൽകിയിട്ടുണ്ട്. എഐ കാമറ പദ്ധതിയില്‍ സര്‍ക്കാര്‍ 5 പൈസ നല്‍കിയിട്ടില്ല. 5 കൊല്ലം കൊണ്ട് 20 ഗഡുവായി കൊടുത്താൽ മതിയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ദ കേരള സ്റ്റോറി ആർ എസ് എസിന് വേണ്ടിയുള്ള സിനിമയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐതിഹ്യങ്ങൾ ചരിത്രമായി അവതരിപ്പിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഇതിനെ ചെറുത്തു തോല്‍പ്പിക്കണം. റബ്ബർ വില 300 രൂപ ആകാത്തത് ആസിയാൻ കരാർ ഉൾപ്പടെയുള്ള കാരണങ്ങൾ കൊണ്ടാണ്. റബ്ബർ ബോർഡ് ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us