അപകീര്‍ത്തിപരാമര്‍ശക്കേസ്: രാഹുല്‍ ഗാന്ധിക്ക് വന്‍തിരിച്ചടി

ഗുജറാത്ത്: അപകീര്‍ത്തിപരാമര്‍ശക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വന്‍തിരിച്ചടി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്ന രാഹുല്‍ഗാന്ധിയുടെ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതി തള്ളി. രാഹുല്‍ ഇനി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും. സൂറത്ത് സെഷന്‍സ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ആര്‍.പി. മൊഗേരയാണ് രാഹുലിനെതിരായ വിധി പ്രസ്താവം നടത്തിയത്.

അയോഗ്യനാക്കപ്പെടുന്നതും, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്തതും കാരണം ഉണ്ടാകുന്ന നഷ്ടം എന്താണെന്ന് തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചിട്ടില്ലെന്ന് സൂറത്ത് സെഷന്‍സ് കോടതി വ്യക്തമാക്കി. എം.പി സ്ഥാനത്ത് നിന്നുള്ള അയോഗ്യത രാഹുലിന് പരിഹരിക്കാന്‍ കഴിയാത്ത നഷ്ടമല്ലെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ആര്‍.പി മോഗെര പറഞ്ഞു. അപകീര്‍ത്തി പരാമര്‍ശ കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ പരാമര്‍ശം.

അപകീര്‍ത്തി കേസില്‍ പരമാവധി ശിക്ഷ ലഭിക്കേണ്ട കുറ്റം രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും, ജനപ്രാതിനിധ്യ നിയമപ്രകാരം രാഹുലിന് ലോക്‌സഭാ എം.പി. സ്ഥാനം നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമെന്നും , അപ്പീലില്‍ അന്തിമതീര്‍പ്പുണ്ടാകുന്നത് വരെ കുറ്റക്കാരന്‍ ആണെന്ന വിധി സ്റ്റേ ചെയ്യണം എന്നായിരുന്നു രാഹുലിന്റെ ആവശ്യം. എന്നാല്‍ രാഹുലിനെതിരായ വിധി സ്റ്റേ ചെയ്യരുതെന്നായിരുന്നു കേസിലെ പരാതിക്കാരനും ഗുജറാത്ത് എം.എല്‍.എയുമായ പൂര്‍ണേഷ് മോദിയുടെ ആവശ്യം. രാഹുല്‍ അപകീര്‍ത്തിപരാമര്‍ശം നടത്തുന്ന വ്യക്തിയാണെന്നും റഫാല്‍കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി രാഹുലിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ തിരഞ്ഞെടുപ്പു റാലിയില്‍ നടത്തിയ പരാമര്‍ശമാണ് രാഹുലിനെതിരായ കേസിലേക്കും അയോഗ്യതയിലേക്കും നയിച്ചത്. എല്ലാ കള്ളന്‍മാര്‍ക്കും മോദിയെന്ന പേര് വന്നതെങ്ങനെയെന്ന പരാമര്‍ശമാണ് വിവാദമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us