ഹൈബ്രിഡ് സൂര്യഗ്രഹണം; 2023ലെ ആദ്യ സൂര്യഗ്രഹണം ഇന്ന്

2023ലെ ആദ്യ സൂര്യഗ്രഹണം ഇന്ന് സംഭവിക്കും. ഹൈബ്രിഡ്് സോളാര്‍ എക്ലിപ്‌സ് അഥവാ സങ്കര സൂര്യഗ്രഹണമായിരിക്കും നടക്കുക. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഒരു സങ്കര സൂര്യഗ്രഹണം ദൃശ്യമാകുന്നത്. എന്നാല്‍ ഇന്ത്യയില്‍ സൂര്യഗ്രഹണം ദൃശ്യമാകില്ല. ചില സ്ഥലങ്ങളില്‍ പൂര്‍ണ സൂര്യഗ്രഹണമായും ചിലയിടങ്ങളില്‍ വലയ സൂര്യഗ്രഹണമായും ദൃശ്യമാകുന്നവയെയാണ് സങ്കര സൂര്യഗ്രഹണമെന്ന് വിളിക്കുന്നത്.

ഗ്രഹണ സമയത്ത്, സൂര്യനും ഭൂമിക്കും ഇടയിലായിരിക്കും ചന്ദ്രന്റെ സ്ഥാനം. അര്‍ദ്ധവൃത്താകൃതിയില്‍ ആരംഭിച്ച് പൂര്‍ണമായി മാറി തിരികെ അര്‍ദ്ധവൃത്താകൃതിയിലേക്ക് മടങ്ങുന്നതാണ് പ്രക്രിയ. ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ നിലകൊള്ളുന്നതിനാല്‍ ചന്ദ്രന്റെ നിഴല്‍ ഭൂമിയുടെ ഉപരിതലത്തിലൂടെയാകും നീങ്ങുക. സൂര്യനില്‍ നിന്നുള്ള പ്രകാശം നിഴലിന്മേല്‍ പതിക്കുകയും ഒരു വൃത്തം രൂപപ്പെടുകയും ചെയ്യുന്നു. ഈ വൃത്തം ആന്റുംബ്ര എന്നറിയപ്പെടുന്നു. ചന്ദ്രന്‍ നീങ്ങുമ്പോള്‍ വൃത്തത്തിന്റെ സാന്നിധ്യം പ്രകാശവലയം പോലെ കാണപ്പെടുന്നതിനാല്‍ ഹൈബ്രിഡ് സൂര്യഗ്രഹണത്തെ ‘അഗ്നി വലയം’ എന്നും വിളിക്കാറുണ്ട്.

ഓസ്‌ട്രേലിയന്‍ തീരത്തെ നിംഗളൂവിലായിരിക്കും സൂര്യഗ്രഹണം ഏറ്റവും മികച്ച രീതിയില്‍ ദൃശ്യമാകുക. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ, കിഴക്കന്‍ ടിമോര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സമയം രാവിലെ 7:06ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:29ന് ഹൈബ്രിഡ് സൂര്യഗ്രഹണ കാഴ്ച അവസാനിക്കും. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ എക്‌സ്മൗത്ത് പെനിന്‍സുല, ടിമോര്‍ ലെസ്റ്റ്, വെസ്റ്റ് പാപ്പുവ എന്നിവിടങ്ങളില്‍ നിന്ന് മാത്രമേ ഗ്രഹണം പൂര്‍ണമായി ദൃശ്യമാകൂ. സൂര്യഗ്രഹണത്തിന് പൂര്‍ണത സംഭവിക്കുന്നതിന് തൊട്ടുമുന്‍പ് ചന്ദ്രന്റെ അതിര്‍ത്തികളിലൂടെ കാണുന്ന സൂര്യപ്രകാശത്തിന്റെ അവസാന കിരണങ്ങള്‍ക്ക് ബെയ്‌ലീസ് ബീഡ്സ് എന്നാണ് പേര്. 1800കളുടെ തുടക്കത്തില്‍ ജ്യോതിശാസ്ത്രജ്ഞന്‍ ഫ്രാന്‍സിസ് ബെയ്‌ലിയാണ് ഈ പ്രതിഭാസം ആദ്യമായി കണ്ടുപിടിച്ചത്. സങ്കര സൂര്യഗ്രഹണ സമയത്ത് ചന്ദ്രന്‍ സൂര്യന്റെ ഏതാണ്ട് അതേ വലുപ്പത്തില്‍ കാണപ്പെടുന്നതുകൊണ്ട് ബെയ്‌ലീസ് ബീഡ്സ് കൂടുതല്‍ സമയം ദൃശ്യമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us