റോഡുകളുടെ ശോചനീയാവസ്ഥ; ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ പരിഗണിക്കും. ദേശീയപാതയിലടക്കം കുഴി നികത്തൽ പ്രവൃത്തികളുടെ പുരോഗതി കോടതി വിലയിരുത്തും. എറണാകുളം, തൃശൂർ ജില്ലാ കളക്ടർമാർ സമർപ്പിച്ച റിപ്പോർട്ടുകൾ കോടതി പരിശോധിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

സംസ്ഥാനത്തെ തകർന്ന ദേശീയപാതകൾ അടിയന്തരമായി നന്നാക്കണമെന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ഉത്തരവ് എത്രത്തോളം നടപ്പാക്കിയെന്ന് പരിശോധിക്കും. മണ്ണുത്തി-കറുകുറ്റി ദേശീയപാതയുടെ കുഴി ശരിയായി നടന്നില്ലെന്ന് തൃശൂർ ജില്ലാ കളക്ടർ ഹരിത വി.കുമാർ റിപ്പോർട്ട് സമർപ്പിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണിയിൽ കരാറുകാരന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായി. ഒറ്റപ്പെട്ട കുഴികൾ അടയ്ക്കാൻ മാത്രം കോൾഡ് മിക്‌സ് ഉപയോഗിക്കാം. തകർന്ന റോഡുകൾ ടാർ ചെയ്തു തന്നെയാണ് നന്നാക്കേണ്ടത്. ഉത്തരവാദിത്തപ്പെട്ട ആരും റോഡ് പണി നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. പുതുക്കാട് ഭാഗത്തെ ദേശീയ പാത അടിയന്തരമായി നന്നാക്കേണ്ടതുണ്ടെന്നും തൃശൂർ ജില്ലാ കളക്ടർ റിപ്പോർട്ടിൽ അറിയിച്ചിട്ടുണ്ട്.

ദേശീയപാതയിലടക്കം കുഴികൾ അടയ്ക്കുന്നത് സംബന്ധിച്ച് എറണാകുളം ജില്ലാ കളക്ടറും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണിയുടെ പുരോഗതി പൊതുമരാമത്ത് വകുപ്പും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (എൻഎച്ച്എഐ) കോടതിയെ അറിയിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us