അച്ഛനോടുള്ള കലിപ്പ് തന്നോട് കാണിക്കുകയാണ് ; ഷമ്മി തിലകൻ

കൊച്ചി :അമ്മയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസം തനിക്കില്ലെന്നും എന്നാല്‍, അമ്മയിലെ ചില ഭാരവാഹികളില്‍ നിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസമുണ്ടെന്നും നടന്‍ ഷമ്മി തിലകന്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

തന്‍റെ പിതാവ് തിലകനോടുള്ള കലിപ്പാണ് തന്നോട് തീര്‍ക്കുന്നത്. ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഷമ്മി മാധ്യമങ്ങളോട് പറഞ്ഞു.

തെറ്റുണ്ടെങ്കില്‍ നടപടി നേരിടാന്‍ തയാറാണ്. തന്‍റെ ഭാഗം ആരും കേട്ടിട്ടില്ല. സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നാണ് അമ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നത്. പുറത്താക്കാന്‍ മാത്രം തെറ്റൊന്നും താൻ ചെയ്തിട്ടില്ലെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കി.

താന്‍ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ എന്തിനു വേണ്ടിയാണെന്ന് അമ്മയിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കും അറിയില്ല. ഈ വിഷ‍യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രസിഡന്‍റിന് നിരവധി കത്തുകള്‍ നല്‍കിയിട്ടുണ്ട്. ഒരു കത്തിന് പോലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഈ കാര്യങ്ങള്‍ അറിയാതെ‍യാണ് തനിക്കെതിരെ അംഗങ്ങള്‍ പ്രതികരിച്ചിട്ടുള്ളത്.

പ്രസിഡന്‍റ് മോഹന്‍ലാല്‍ ആവശ്യപ്പെട്ടത് പ്രകാരം സംഘടനയെ മെച്ചപ്പെടുത്തുവാന്‍ ഉതകുന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള റിപ്പോര്‍ട്ട് കൈമാറിയിരുന്നു. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ റിപ്പോര്‍ട്ട് സംഘടനയിലെ ചില വ്യക്തികള്‍ക്ക് എതിരാണ്. സത്യത്തെ മൂടിവെക്കാന്‍ സാധിക്കില്ല.

1994ല്‍ അമ്മ എന്ന സംഘടന സ്ഥാപിതമായത് എന്‍റെ കൂടി പണം കൊണ്ടാണ്. സംഘടനയില്‍ മൂന്നാമതായി അംഗത്വമെടുത്ത വ്യക്തിയാണ് ഞാൻ. ഇന്നത്തെ വൈസ് പ്രസിഡന്‍റ് മണിയന്‍പിള്ള രാജുവാണ് അന്ന് അംഗത്വ ഫീസ് വാങ്ങിയത്. അമ്മക്ക് വേണ്ടി ലെറ്റര്‍പാഡ് അടിക്കാനായി എന്‍റെ പണമാണ് അന്ന് ഉപയോഗിച്ചത്. ആ ലെറ്റര്‍ പാഡില്‍ തന്നെ പുറത്താക്കിയ നോട്ടീസ് വരുമ്പോള്‍ പ്രതികരിക്കാമെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us